കൊച്ചി / കണ്ണൂര്‍: പീഡനത്തിനിരയായ സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ജസ്റ്റിസ് ആര്.ബസന്ത്. ബാലവേശ്യാവൃത്തി ബലാത്സംഗമല്ലെന്നും പെണ്‍കുട്ടി വേശ്യാവൃത്തി നടത്തിയതിന് സുദൃഢമായ തെളിവുകളുണ്ടെന്നും ഇന്ത്യാവിഷന് ചാനലിനോട് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസുമാരായ കെ.എ.അബ്ദുള്‍ ഗഫൂര്‍, ആര്.ബസന്ത് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് സൂര്യനെല്ലി കേസിലെ പ്രത്യേക കോടതി വിധി റദ്ദാക്കി 35 പ്രതികളെ വെറുതെവിട്ടത്. മുഖ്യപ്രതി അഡ്വ.ധര്‍മരാജന്റെ ശിക്ഷാ കാലാവധി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. 2005 ലായിരുന്നു ഹൈക്കോടതി വിധിയുണ്ടായത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് എല്ലാവരും ലൈംഗിക പീഡനം നടത്തിയതെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്.
ബാലവേശ്യാവൃത്തി കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ ബസന്ത് അത് ബലാത്സംഗമല്ലെന്ന് വ്യക്തമാക്കി. വിദ്യാഭ്യാസ കാലത്ത് തന്നെ പെണ്‍കുട്ടി തട്ടിപ്പുകള്‍ നടത്തിയിരുന്നു. കോടതി വിധികളെക്കുറിച്ച് രണ്ടഭിപ്രായമുണ്ടാകുക സാധാരണമാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ അന്നത്തെ വിധി വ്യക്തമായി വായിച്ചു നോക്കണം. അപ്പോള്‍ മാത്രമേ വിധി മനസ്സിലാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയെ വിമര്‍ശിച്ച സുപ്രീംകോടതി വിധിയെയും ബസന്ത് വിമര്‍ശിച്ചു. സുപ്രീംകോടതി ഞെട്ടിയത് ഹൈക്കോടതി വിധി ശരിക്കും വായിക്കാതെയാണ്. വിധി ശരിയായി വായിക്കാത്തവര്‍ ഞെട്ടിയാല്‍ ഞെട്ടുക തന്നെ ചെയ്യുമെന്നും ബസന്ത് പറഞ്ഞു.
അതേസമയം പെണ്‍കുട്ടിയെക്കുറിച്ച് മോശമായ അഭിപ്രായ പ്രകടനം നടത്താന്‍ ബസന്തിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന് സമനില തെറ്റിയതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദന് അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികള്‍ പൊതു സ്ഥലത്തുവെച്ച് അദ്ദേഹത്തിന്റെ കരണത്തടിക്കണമെന്നും വി.എസ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: