ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. ഇന്നലെ രാവിലെ എട്ടിന് തിഹാര്‍ ജയിലില്‍ അതീവരഹസ്യമായാണ് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത്. മൃതശരീരം ജയില്‍വളപ്പില്‍ തന്നെ സംസ്കരിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ദല്‍ഹിയിലും രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.കാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുമായി സംസാരിച്ചശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശിക്ഷ നടപ്പാക്കിയത്.
ജനുവരി 26 ന് അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. 2001 ലാണ് അഞ്ചു ഭീകരര്‍ ചേര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്. പാര്‍ലമെന്റിന്റെ ഔദ്യോഗികവാഹനത്തിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനത്തിലാണ് ആയുധധാരികളായ അക്രമികള്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 9 പേര് മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. രണ്ടു ദിവസത്തിനുശേഷം അഫ്സല് ഗുരുവിനെ കാശ്മീരിലെ ഒളിയിടത്തില്‍ നിന്നും അറസ്റ്റു ചെയ്തു. ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പ്രതിനിധിയാണ് അഫ്സല് ഗുരു. പ്രതികളില്‍ നാലുപേരെ വെറുതെ വിട്ടു. 2002 ല്‍ ദല്‍ഹി കോടതി അഫ്സല് ഗുരുവിനു വധശിക്ഷ വിധിച്ചു. 2003 ഒക്ടോബര്‍ 29 ന് ഹൈക്കോടതി ശിക്ഷ ശരിവച്ചു. 2005 ഓഗസ്റ്റ് നാലിന് അഫ്സല് ഗുരുവിന്റെ അപ്പീല്‍ സുപ്രീം കോടതിയും തള്ളി. ദയാഹര്‍ജി തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.
കാശ്മീരിലെ ബാരാമുള്ള സോപോറില്‍ ജനിച്ച അഫ്സല് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. കമ്മീഷന് ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അനന്ത്നാഗില്‍ കാശ്മീരിനായി ജിഹാദ് നയിക്കണമെന്ന താരിഖിന്റെ ആശയങ്ങളുമായി അടുത്തു. കാശ്മീര്‍ വിമോചനത്തിനായി പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളില്‍ നിന്നും പണവും പരിശീലനവും നേടി. ലഷ്കറെ തൊയ്ബയും ജെയ്ഷെ മുഹമ്മദും സംയുക്തമായാണ് പാര്‍ലമെന്റ് ആക്രമണം നടത്തിയത്.
അഫ്സലിന്റെ ദയാഹര്‍ജി ഫെബ്രുവരി മൂന്നിനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയത്. ഫെബ്രുവരി നാലിന് ആഭ്യന്തര മന്ത്രാലയം ഇത് ജയില്‍ അധികൃതര്‍ക്ക് തുടര്‍നടപടികള്‍ക്കായി അയക്കുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ അറിയിച്ചു. ക്രസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ദല്‍ഹിയിലും രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.
കശ്മീര്‍ സ്വദേശികൂടിയായ അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതിനോടു ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് എതിര്‍പ്പായിരുന്നു. വധശിക്ഷ നടപ്പാക്കിയാല്‍ കശ്മീരിലുണ്ടാകുന്ന പ്രതിഷേധം കണക്കിലെടുത്തായിരുന്നു ആ എതിര്‍പ്പ്. മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതിനു ശേഷം അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ബിജെപി ശക്തമായി ആവശ്യപ്പെടുകയായിരുന്നു.
ദല്‍ഹി പൊലീസിലെ അഞ്ചു പേര്, ഒരു സിആര്‍പിഎഫ് വനിതാ അംഗം, രണ്ട് പാര്‍ലമെന്റ് വാച്ച് ആന്‍ഡ് വാര്‍ഡ്, പാര്‍ലമെന്റിലെ ഒരു ഉദ്യാനപാലകന്‍ എന്നിവരാണ് പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: