ന്യൂദല്‍ഹി: മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രൊഫ. പി ജെ കുര്യനെ കൈവിടുന്നു.സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ കുര്യനോട് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരായ നിയമത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ പി.ജെ. കുര്യന് രാജ്യസഭാ ഉപാധ്യക്ഷനായിരിക്കുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്. ഇതൊഴിവാക്കാന്‍ കുര്യനെ കൈവിടുന്നതാണ് നല്ലതെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്.
കുര്യന് വിഷയത്തില്‍ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.സ്ത്രീ സുരക്ഷാ പ്രശ്നം ദേശീയ തലത്തില്‍ ശക്തമായി ഉന്നയിക്കുന്ന ബിജെപി, ഇതുസംബന്ധിച്ച നിയമത്തേക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ പീഡനകേസില്‍ ആരോപണവിധേയനായ ആള് അധ്യക്ഷനായിരിക്കുന്നതിനെ അനുകൂലിക്കില്ല.
സൂര്യനെല്ലി കേസില്‍ കുര്യന് ആദ്യം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നു.പീഡനത്തിന് ഇരയായ പെണ്‍കുട്ടി പി.ജെ. കുര്യനെതിരെയുള്ള മൊഴിയില്‍ ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. സുപ്രീം കോടതി കുറ്റമുക്തനാക്കിയ കുര്യനെതിരായ ആരോപണം രാഷ്ടീയ പ്രേരിതം എന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍.കോണ്‍ഗ്രസ് നിലപാടിനെ ചുവടുപിടിച്ചാണ് പുനരന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനം നടത്തി പറഞ്ഞത്.
എന്നാല്‍ പീഡനക്കേസില്‍ കുര്യന് ഉള്‍പ്പെട്ടിട്ടുള്ളത് സംബന്ധിച്ച നിരവധി തെളിവുകള്‍ പുറത്തു വന്നതും അനുകൂലമായി മൊഴി നല്കിയവര് തിരിഞ്ഞതും കുര്യന് തിരിച്ചടിയായി.കുര്യന്റെ പങ്കിനേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച കത്തും ബിജെപി ദേശീയ നേതൃത്വം കുര്യനെ പിന്തുണക്കുന്നു എന്ന പ്രചാരണവും ഹൈക്കമാന്റിലുള്ള കുര്യന്റെ പിടിയയച്ചു. കത്തിനും പ്രചാരണത്തിനും പിന്നില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെയെന്ന് കുര്യന് ആരോപിച്ചിരുന്നു.ദല്‍ഹി കൂട്ടമാനഭംഗത്തിെന്റ പശ്ചാത്തലത്തിലുള്ള ജനവികാരം കുര്യനെ സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസിന് വിലങ്ങുതടിയുമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണാന്‍ സമയം തേടിയ കുര്യന് അതിന് അവസരം ലഭിക്കാഞ്ഞതും ഈ സാഹചര്യത്തിലാണ്.
സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെ തള്ളിപ്പറഞ്ഞുകൊണ്ട് എഐസിസി വക്താവ് പി.സി. ചാക്കോ നടത്തിയ പ്രസ്താവന കുര്യന് കോണ്‍ഗ്രസ് പിന്തുണ നഷ്ടപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇത്തരം കാര്യങ്ങളില്‍ ഹൈക്കമാന്റിന് കണ്ണടയ്ക്കാനാകില്ലെന്നും പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് സൂര്യനെല്ലി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് ചാക്കോ പറഞ്ഞത്.
സൂര്യനെല്ലിക്കേസില്‍ കുര്യന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുമെന്നാണ് സൂചന. ഈ സാഹചര്യം മനസിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ ദിവസം തന്റെ നിലപാടില്‍ അയവുവരുത്തിയിരുന്നു. സൂര്യനെല്ലിക്കേസില്‍ എല്ലാം അന്വേഷിച്ചു കഴിഞ്ഞതാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് നിലപാട് മാറ്റി. കേസില്‍ തുടരന്വേഷണം ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കുന്നതിനു പകരം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരായ നിയമത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ അധ്യക്ഷസ്ഥാനത്തുനിന്ന് വിട്ടുനില്‍ക്കാമെന്ന് കുര്യന് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ പദവി വഹിക്കുന്ന കുര്യന് സ്വയം രാജി വെക്കുന്നതാണ് രാഷ്ട്രീയമായി നല്ലതെന്നാണ് കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയുടെ തീരുമാനം.തനിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ച പിന്തുണ നല്കാന് തയ്യാറാകാത്ത സാഹചര്യത്തില്‍ രാജിയല്ലാതെ മറ്റൊരു വഴിയുമില്ലന്ന് കുര്യനും ബോധ്യമായിട്ടുണ്ട്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: