പ്രയാഗ: വന്‍സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ കുംഭമേളയില്‍ പവിത്ര ചടങ്ങായ മൗനി അമാവാസിയില്‍ സ്നാനം ചെയ്യാന്‍ മൂന്നുകോടിയിലധികം ഭക്തര്‍ എത്തിച്ചേര്‍ന്നു. അസ്ഥി തുളയ്ക്കുന്ന തണുപ്പ് വകവയ്ക്കാതെയാണ് വിശ്വാസികള്‍ ഗംഗയില്‍ സ്നാനം നടത്തുന്നത്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് മൗനി അമാവാസിയിലാണെന്ന ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ദിനത്തില്‍ ഭക്തര്‍ ലോകത്തിലെ ഏറ്റവും വലിയ മതാഘോഷത്തില്‍ പങ്കെടുക്കുന്നത്. മകരസംക്രാന്തിക്കു ശേഷം നാഗസന്ന്യാസിമാര്‍ നടത്തുന്ന രണ്ടാം സ്നാനം ഷാഹി സ്നാന് മൗനി അമാവാസിയിലെ പ്രധാനപ്പെട്ട ചടങ്ങാണ്.
ഈ ചടങ്ങിന് ഏറെ പ്രത്യേകതകളുണ്ട്, പ്രാധാന്യവും. കുംഭമേളയിലെ ഏറ്റവും പവിത്രമായ ചടങ്ങും കൂടിയാണ് ഈ അമാവാസി. ഈ അമാവാസിയില്‍ സ്നാനം നടത്തിയാല്‍ എല്ലാ വിധ പാപങ്ങളും കഴുകിക്കളയപ്പെടുമെന്നാണ് വിശ്വാസം. അതിനാലാണ് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള തീര്‍ഥാടകര്‍ ഇതില്‍ പങ്കെടുക്കാനെത്തുന്നത്. ഈ വര്‍ഷത്തെ ചടങ്ങ് നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം വരുന്നതാണ്. അതിനാല്‍ തന്നെ അതിന് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്, സ്വാമി കര്മപുരി പറഞ്ഞു.
കഴിഞ്ഞ രാത്രി മുതല്ക്കു തന്നെ വിശ്വാസികള്‍ കുംഭമേളയ്ക്കെത്തി ഗംഗാസ്നാനം നിര്‍വഹിച്ചു തുടങ്ങി. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയാണ് ഇക്കുറി നടക്കുന്നത്. പതിന്നാല് ഭാഗങ്ങളിലായി 22 സ്നാനഘട്ടങ്ങളാണ് 18,000 അടി നീളത്തില്‍ ഗംഗാതീരത്ത് സ്നാനത്തിനായി ഒരുക്കിയിരിക്കുന്നത്. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് അലഹബാദ് പട്ടണത്തിലും കുംഭമേള നടക്കുന്ന സ്ഥലത്തും ഒരുക്കിയിരിക്കുന്നത്. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് അധികൃതര്‍ പ്രയോഗയില് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: