ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന് പിന്നാലെ കാശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മൂന്നാംദിവസവും തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ശ്രീനഗര്‍ ഉള്‍പ്പെടെ പത്ത് ജില്ലകളിലാണ് ശനിയാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
താഴ്വരയില് കടകള്‍ അടഞ്ഞുകിടക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ടവര്‍ എന്നിവരുടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകില്ലെന്ന് ശ്രീനഗര്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. ഇവരുടെ തിരിച്ചറിയല്‍ രേഖ കര്‍ഫ്യൂ പാസായി പരിഗണിച്ചാണ് യാത്രാ അനുമതി നല്‍കുന്നത്. അപവാദ പ്രചാരണങ്ങള്‍ തടയാന്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കേബിള്‍ ഓപറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഇന്റര്‍നെറ്റ് സേവനവും തടസ്സപ്പെട്ടു. ബി.എസ്.എന്‍.എല്‍ സേവനം മാത്രം ചിലയിടങ്ങളില്‍ ലഭിക്കുന്നുണ്ട്.
മേഖലയില്‍ വന്‍തോതില്‍ പൊലീസിനെയും സി.ആര്.പി.എഫുകാരെയും വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ കശ്മീരിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷവും വെടിവെപ്പുമുണ്ടായി. വ്യത്യസ്ത സംഭവങ്ങളില്‍ ഇതുവരെ 50ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1984ല്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ മറ്റൊരു കശ്മീരിയായ മഖ്ബൂല്‍ ഭട്ടിന്റെ ചരമവാര്‍ഷികമായ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ഹുര്‍റിയത് നേതാവ് സയ്ദ് അലി ഷാ ഗീലാനി ആഹ്വാനം ചെയ്തിട്ടുണ്ട്.
കര്‍ഫ്യൂവിനൊപ്പം പ്രതിഷേധ ദിനാചരണം കൂടി കണക്കിലെടുത്ത് ഉന്നത പൊലീസ് അധികാരികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്രമസമാധാനപാലനത്തിന് സംസ്ഥാനത്ത് കൂടുതല്‍ സി.ആര്.പി.എഫ് സൈനികരെ നിയോഗിച്ചിട്ടുണ്ട്. ഹുറിയത് നേതാക്കള്‍ താഴ്വരയില് നാലുദിവസത്തെ ദു:ഖാചരണത്തിനും കടയടപ്പിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: