ആലപ്പുഴ: കേന്ദ്രമന്ത്രി വയലാര്‍ രവി പൊതുജനമധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകയെ അവഹേളിച്ചത് വിവാദമായി. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രതികരണം ആരാഞ്ഞ മാതൃഭൂമി ചാനല്‍ ലേഖികയോടാണ് അപമര്യാദയായി വയലാര്‍ രവി സംസാരിച്ചത്.
കുര്യന്റെ രാജിയെ സംബന്ധിച്ച് ചോദിച്ച ലേഖികയോട് മുന്‍കാല അനുഭവമുണ്ടോ, എന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു വയലാര്‍ രവിയുടെ മറുചോദ്യം. കേന്ദ്രമന്ത്രിയുടെ ശരീരഭാഷയും മോശമായിരുന്നു. കൂടെയുണ്ടായ അണികള്‍ വയലാര്‍ രവിയുടെ മറുപടി തമാശയാണെന്ന രീതിയില്‍ പൊട്ടിച്ചിരിച്ച് ആസ്വദിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഗവ. ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം.
മന്ത്രിയോട് പ്രതികരണം ആരാഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ തന്നെ അദ്ദേഹം പരുഷമായാണ് പെരുമാറിയത്. ധാര്‍മികത ഇപ്പോള്‍ കൊണ്ടുവന്നതാണോയെന്നും കുര്യന്റെ രാജി ആവശ്യപ്പെടാനുള്ള കാരണമൊന്നും തന്നെ ഇല്ലെന്നും രവി പറഞ്ഞു. ഇതിന് മുന്‍പും വയലാര്‍ രവി മാധ്യമ പ്രവര്‍ത്തകരോട് ഇത്തരത്തില്‍ പെരുമാറിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. നേരത്തെ ഡിസിസി യോഗത്തില്‍ പങ്കെടുക്കാനെത്തിയ രവി മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചിരുന്നു. എയര്‍ ഇന്ത്യ വിദേശമലയാളികളോട് മോശമായി പെരുമാറിയത് സംബന്ധിച്ച് ഫേസ്ബുക്കുകളിലും മറ്റും കമന്റുകള്‍ പ്രചരിച്ചതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറിയതിനെതിരെയും നേരത്തെ പ്രതിഷേധമുയര്‍ന്നിരുന്നു. മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ച വയലാര്‍ രവിയുടെ നടപടിയില്‍ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം ഖേദകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എസ്.ഡി.വേണുകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: