തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ച ജസ്റ്റിസ് ആര്. ബസന്തിനെതിരെ നടപടി ആവശ്യപ്പെട്ടു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഇതു സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബസന്തിനെ കേരളത്തിന്റെ അഭിഭാഷക പാനലില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
ബസന്ത് സ്വകാര്യ സംഭാഷണത്തില്‍ നടത്തിയ പരാമര്‍ശങ്ങളോടു യോജിക്കുന്നില്ലെന്നും സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
വിധി പ്രഖ്യാപിച്ച ജഡ്ജി എന്ന നിലയില്‍ സൂര്യനെല്ലി കേസില്‍ സര്‍ക്കാരിനുവേണ്ടി ബസന്ത് ഹാജരാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ലോട്ടറി കേസില്‍ കേരളത്തിന് അനുകൂലമായ വിധി നേടിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ബസന്തിനെ അഭിഭാഷക പാനലില്‍ നിന്നൊഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേരളത്തിന്റെ താത്പര്യത്തിന് ഗുണകരമല്ലെന്നു നിയമമന്ത്രി കെ.എം. മാണി വ്യക്തമാക്കി. ബസന്തിനെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അഡ്വക്കേറ്റ് ജനറലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കാനാവില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. വാക്കൗട്ടിന് മുന്‍പു സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ബസന്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു മോശം പരാമര്‍ശം നടത്തിയതു ഭരണപക്ഷത്തിന്റെ എതിര്‍പ്പിനു കാരണമായി.
ജസ്റ്റിസ് ആര്. ബസന്ത് കുര്യനെ സംരക്ഷിച്ച ഗൂഢശക്തികളുടെ ഉച്ചഭാഷിണിയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സ്വകാര്യ സംഭാഷണത്തിലേതല്ല. സുപ്രീംകോടതി വിധിയനുസരിച്ച് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. സുപ്രീംകോടതി വിധിപ്രകാരം ഇപ്പോള്‍ നിലവിലില്ലാത്ത ഹൈക്കോടതി വിധിയെ ന്യായീകരിച്ചു വിധിപ്രസ്താവിച്ച ബസന്ത് തന്നെ പരാമര്‍ശം നടത്തിയത് ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കാനാണെന്നും കോടിയേരി ആരോപിച്ചു. സുപ്രീംകോടതിയെ പരിഹസിച്ച ബസന്തിനെതിരെ അഡ്വക്കേറ്റ് ജനറല്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കണം. ബസന്ത് നടത്തിയ വിധിന്യായത്തെക്കുറിച്ചു അന്ന് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെ സാധൂകരിക്കുന്നതാണു പുതിയ പരാമര്‍ശങ്ങള്‍. സ്ത്രീസുരക്ഷാ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ അതനുസരിച്ചു ബസന്തിനെതിരെ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ജസ്റ്റിസ് ബസന്ത് സ്വകാര്യ സംഭാഷണത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒളിക്യാമറവച്ചു ചിത്രീകരിച്ചു ചാനല്‍ പുറത്തുവിടുകയായിരുന്നുവെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനോടും സര്‍ക്കാരിന് യോജിപ്പില്ല. വിവാദങ്ങളില്‍ താത്പര്യമില്ല, നിയമപരമായി പ്രവര്‍ത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ഇപ്പോള്‍ ബസന്ത് ഉള്‍പ്പെടെ 18 അംഗ അഭിഭാഷക പാനലാണ് കേരളത്തിനുള്ളത്. കേസിന്റെ സ്വഭാവം അനുസരിച്ചാണ് ഈ പാനലില്‍ നിന്നു അഭിഭാഷകരെ നിയോഗിക്കുന്നത്. സൂര്യനെല്ലി കേസില്‍ ബസന്ത് സര്‍ക്കാരിനുവേണ്ടി ഹാജരാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രേമയത്തിനുള്ള അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്നു പ്രതിപക്ഷം സഭയില്‍ നിന്നറങ്ങിപ്പോവുകയായിരുന്നു.
വാക്കൗട്ടിന് മുമ്പു നടത്തിയ പ്രസംഗത്തില്‍ ബസന്തിനെതിരെ രൂക്ഷമായ ആക്രമണമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. ബാലവേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് ബസന്തിന്റെ കുടുംബത്തെക്കുറിച്ച് വി.എസ് നടത്തിയപരാമര്ശങ്ങള് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിപക്ഷനേതാവ് ഇത്തരമൊരു പരാമര്‍ശം നടത്തിയതു ശരിയായില്ലെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് ചൂണ്ടിക്കാട്ടി. തുടര്‍ന്നു പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ വി.എസ് പ്രസംഗംതുടര്ന്നു. ബസന്ത്പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പാണ്. ബാലവേശ്യാവൃത്തി ഏതുകാലത്താണു കേരളത്തില്‍ നടന്നിരുന്നതെന്ന് ബസന്ത് വ്യക്തമാക്കണം. ബസന്തിന്റെപരാമര്ശങ്ങള് ഹീനമാണ്. കുര്യനെയും ബസന്തിനെയും രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമമെന്നും വി.എസ് ആരോപിച്ചു.
ഹൈക്കോടതി വിധിപ്രസ്താവം തയ്യാറാക്കിയത് സീനിയര്‍ ജഡ്ജ് ആയിരുന്ന ഗഫൂര്‍ ആയിരുന്നുവെന്നും ബസന്ത് വിധി അംഗീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.എസ് മുഖ്യമന്ത്രിയായിരുന്ന അഞ്ചുവര്‍ഷക്കാലം സൂര്യനെല്ലി കേസില്‍ വിധിപ്രസ്താവം തയാറാക്കിയ ഗഫൂറിനെ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷനായി നിയമിച്ചത് എന്തിനാണെന്നു മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ ഗഫൂര്‍ ഹൈക്കോടതി വിധിയെ ന്യായീകരിച്ചു സംസാരിച്ചിട്ടില്ലെന്ന് വി.എസ് തിരിച്ചടിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ കുര്യന് ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രതി ധര്‍മരാജന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നകാര്യവും വി.എസ്. ചൂണ്ടിക്കാട്ടി. മരിച്ചുപോയ ഗഫൂറിനെ മുഖ്യമന്ത്രി സഭയില്‍ പരാമര്‍ശിച്ചതു ക്രൂരമായിപ്പോയെന്നു കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: