ആലപ്പുഴ: പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുക. മൊബെയില്‍ ഫോണില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ കാണിച്ച് കൂടുതല്‍ ആളുകള്‍ക്ക് വിധേയരാകാന്‍ ആവശ്യപ്പെടുക. തുടര്‍ന്ന് ഇരകളായ മൂന്ന് പ്ലസ് ടൂ വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ ജീവനൊടുക്കുക. കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ഈ സംഭവങ്ങള്‍ അരങ്ങേറിയിട്ട് നാല് വര്‍ഷം പിന്നിട്ടിട്ടും കേസില്‍ ഇതേവരെ കുറ്റപത്രം പോലും വായിച്ചിട്ടില്ല.
സ്ത്രീപീഡനങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കുകയും സമൂഹമനസാക്ഷി ഉയരുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ക്രൂരമായ ലൈംഗീകപീഡന കേസുകളുടെ നടത്തിപ്പ് ഇഴഞ്ഞുനീങ്ങുന്നത്.
സഹപാഠികളാല്‍ പിച്ചിച്ചീന്തപ്പെട്ട വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയത് ‘അമ്പലപ്പുഴ സംഭവം’ എന്ന പേരില്‍ മാധ്യമങ്ങള്‍ ഏറെ കൊണ്ടാടുകയും നിരവധി പ്രക്ഷോഭങ്ങളും രാഷ്ട്രീയ വിവാദങ്ങളും സൃഷ്ടിച്ചെങ്കിലും പിന്നീട് പതിവ് പോലെ വിസ്മൃതിയിലേക്ക് നീങ്ങുകയാണ്.
2008 നവംബര്‍ 17ന് രാത്രിയാണ് അമ്പലപ്പുഴ മോഡല്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥികളായ അനില, ജൂലി, വേണി എന്നിവരെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. പിന്നീട് നടന്ന അന്വേഷണത്തില്‍ സഹപാഠികളുടെ പീഡനത്തിനിരയായ ഇവര്‍ അതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി. സംഭവത്തില്‍ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും അവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.
ആദ്യം അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്കും മാറ്റിയ കേസ് ഒടുവിലായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. വിവിധ കാരണങ്ങളാല്‍ ഇതുവരെ കുറ്റപത്രം പോലും വായിക്കാനാകാതെ കേസ് ഇഴഞ്ഞുനീങ്ങുകയാണ്. ഈമാസം 14ന് കുറ്റപത്രം വായിക്കുന്നത് സംബന്ധിച്ച വാദം കോടതിയില്‍ നടക്കും. അഡ്വ.കല്ലേലി ശങ്കരന്‍കുട്ടിയാണ് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
പ്രധാന തെളിവായ പെണ്‍കുട്ടികളുടെ പീഡനദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബെയില്‍ ഫോണ്‍ പോലും കണ്ടെത്താനാകാതെ ഒരുവിധത്തില്‍ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച കേസിന്റെ ഫലം കാത്തിരുന്ന് കാണേണ്ടിവരും. കേസില്‍ മറ്റുപലരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തുടക്കം മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും ആ ദിശയില്‍ അന്വേഷണം നടത്താനും പോലീസ് തയാറായില്ല.
പെണ്‍കുട്ടികള്‍ മരിച്ച ദിവസം മുതല്‍ പ്രതികളെ സംരക്ഷിക്കുന്നതിനായി ഒരു എംഎല്‍എ ഓഫീസിലെ ജീവനക്കാരായ സിപിഎമ്മുകാരും മറ്റുപല സിപിഎം നേതാക്കളും ഇടപെട്ടത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ മൗനം പാലിച്ച സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവസാനം വരെ സമരരംഗത്തുണ്ടായിരുന്നത് ബിജെപി മാത്രമാണ്. സ്ത്രീ പീഡന കേസുകളില്‍ വേഗം തീര്‍പ്പു കല്പിക്കാന് ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് സ്ഥാപിച്ചെങ്കിലും കീഴ്ക്കോടതികളില്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യത്തിലേക്കാണ് ‘അമ്പലപ്പുഴ സംഭവം’ വിരല്‍ ചൂണ്ടുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: