അഹമ്മദാബാദ്: സബര്‍മതി സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തേക്ക് തുരങ്കം നിര്‍മ്മിച്ച് രക്ഷപ്പെടാനുള്ള ഭീകരരുടെ ശ്രമം അധികൃതര്‍ തകര്‍ത്തു. 57 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് സ്ഫോടനപരമ്പര നടത്തിയ കൊടുംഭീകരരാണ് രക്ഷപ്പെടുന്നതിന് മുമ്പ് പിടിക്കപ്പെട്ടത്. കേസിലെ 68 പ്രതികളില്‍ 14 പേരെ സബര്‍മതി ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.
അതീവ സുരക്ഷയുള്ള ജയിലില്‍നിന്നും രക്ഷപ്പെടുന്നതിന് ഭീകരര്‍ കണ്ടെത്തിയ വഴിയായിരുന്നു തുരങ്കനിര്‍മ്മാണം. 18 അടിയിലേറെ നിര്‍മ്മിച്ച തുരങ്കത്തിന്റെ നിര്‍മ്മാണം പകുതിയിലേറെ പൂര്‍ത്തിയായിരുന്നു. ഭീകരര്‍ കഴിഞ്ഞ ആറുമാസമായി പുറത്തേക്കുള്ള ടണലിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് ജയിലധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ രാത്രി രണ്ട് തടവുകാരുടെ പെരുമാറ്റത്തിലുണ്ടായ സംശയമാണ് ഭീകരരുടെ പദ്ധതി പൊളിച്ചത്. ഇതിനെത്തുടര്‍ന്ന് പരിശോധന നടത്തിയ ജയിലുദ്യോഗസ്ഥര്‍ തുരങ്കം കണ്ടുപിടിക്കുകയായിരുന്നു. അധികൃതര്‍ ഇതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആരെല്ലാം ടണല്‍ നിര്‍മ്മാണത്തില്‍ പങ്കെടുത്തുവെന്നും അതിനായി ആരെല്ലാം സഹായിച്ചുവെന്നും അധികൃതര്‍ അന്വേഷിക്കുന്നു. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ സബര്‍മതി ജയിലില്‍ ടണല്‍ കണ്ടെത്തിയത് അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്. 2008 ജൂലൈ 26നായിരുന്നു നാടിനെ നടുക്കിയ അഹമ്മദാബാദ് സ്ഫോടന പരമ്പര അരങ്ങേറിയത്.
സംസ്ഥാന ആഭ്യന്തരമന്ത്രി രജനികാന്ത് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താനും ഉത്തരവിട്ടു.
ടണല്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ യാതൊരു ഉപകരണങ്ങളും തടവുകാരുടെ പക്കല്‍നിന്നും കണ്ടെടുക്കാനായില്ലെന്ന് സബര്‍മതി ജയില്‍ സൂപ്രണ്ട് വി.എം.പാര്‍ഗി പറഞ്ഞു. ഭക്ഷണം കഴിക്കുന്ന പ്ലേറ്റുകളോ തടിക്കഷ്ണങ്ങളോ ആകാം തുരങ്കനിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാരക്കില്‍നിന്നും കുഴിക്കുമ്പോള്‍ ലഭിക്കുന്ന മണ്ണ് പുറത്ത് പൂന്തോട്ടത്തില്‍ വിതറുകയായിരുന്നു ഭീകരര്‍ ചെയ്തത്. ദിവസവും മൂന്ന് മണിക്കൂര്‍ തടവുകാരെ ജോലികളില്‍നിന്നും സ്വതന്ത്രരാക്കാറുണ്ട്. ഈ സമയം ഉപയോഗിച്ചാകും ടണല്‍ നിര്‍മ്മാണം നടത്തിയതെന്ന് ജയില്‍ ഐജി പി.സി.താക്കൂര്‍ വ്യക്തമാക്കി. തുരങ്കം നിര്‍മ്മിച്ചിരുന്നുവെങ്കിലും ജയിലില്‍നിന്നും ഭീകരര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാരക്കിന് പുറത്ത് 21 അടി ഉയരമുള്ള മതിലുണ്ട്. ഇതിന്റെ വീതി 20 അടിയുമാണ്.
സംഭവത്തെത്തുടര്‍ന്ന് ഉന്നതതല പോലീസുദ്യോഗസ്ഥര്‍ സബര്‍മതി ജയിലിലെത്തി. സജിദ് മന്‍സൂരി, യൂനുസ് മന്‍സൂരി, ഷംഷൂദ് ഷോപര്വാല, ജാവേദ് ഷെയ്ക്ക്, കദ്രി ജുഹാപുരാവാല, ആരിഫ് കദ്രി, ഉമര്‍ കാല, ഉസ്മാന് അഗര്ബട്ടി, കയാമുദീന്, മുഫ്തി അബു ബാഷര്‍ എന്നിവരാണ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയ ഭീകരര്‍. സിവില്‍ എഞ്ചിനീയറായ ഉസ്മാന് അഗര്ബട്ടിയാണ് സ്ഫോടനത്തിന്റെ സൂത്രധാരന്‍. സ്ഫോടനപരമ്പര സംബന്ധിച്ച കേസിന്റെ വിചാരണയും സുരക്ഷാകാരണങ്ങളാല്‍ ജയില്‍ വളപ്പിനുള്ളില്‍ തന്നെയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: