വത്തിക്കാന്‍സിറ്റി: മാര്പ്പാപ്പസ്ഥാനം ഒഴിയുകയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ. അനാരോഗ്യത്തെത്തുടര്‍ന്നാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 28 ന് വത്തിക്കാന്‍ സമയം രാത്രി എട്ടുമണിക്ക് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനമൊഴിയുമെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവും സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസികളെ അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് മാര്‍പ്പാപ്പയുടേത്. ഇന്നലെ രാവിലെ കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ യോഗത്തിലാണ് മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്ന കാര്യം പ്രഖ്യാപിച്ചത്.
അനാരോഗ്യം കാരണം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെന്നും ഏറെ ചിന്തിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും 85 കാരനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞു. ലാറ്റിന്‍ ഭാഷയിലാണ് മാര്‍പ്പാപ്പ തന്റെ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്. ലോകം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും തീരുമാനങ്ങളെടുക്കാന്‍ ശാരീരികവും മാനസികവുമായ ആരോഗ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യം കാരണം പദവി ഉപേക്ഷിക്കേണ്ടി വരുമെന്ന് നേരത്തെ മാര്‍പ്പാപ്പ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. മാര്‍ച്ച് അവസാനത്തോടെ പുതിയ മാര്‍പ്പാപ്പ സ്ഥാനമേറ്റെടുത്തേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അതുവരെ മാര്‍പ്പാപ്പയുടെ സ്ഥാനമൊഴിഞ്ഞുകിടക്കും.
ജോസഫ് അലോഷ്യസ് റാറ്റ്സിങ്ങര്‍ എന്ന ബെനഡിക്ട് പതിനാറാമന്‍ 1927 ല്‍ ജര്‍മ്മനിയിലെ ബവേറിയലാണ് ജനിച്ചത്. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19നാണ് അദ്ദേഹത്തെ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തത്. എഴുപത്തിയെട്ടാമത്തെ വയസ്സിലായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയാകുന്നത്. മാര്‍പ്പാപ്പ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം സ്ഥാനം രാജിവയ്ക്കുന്ന ആദ്യത്തെ മാര്‍പ്പാപ്പയുമാണ് ബെനഡിക്ട് പതിനാറാമന്‍. ഗ്രിഗറി പന്ത്രണ്ടാമനാണ് മുമ്പ് രാജി വച്ചത്. 1415 ലായിരുന്നു അദ്ദേഹത്തിന്റ രാജി. ബെനഡിക്ട് പതിനാറാമന്‍ സ്ഥാനമൊഴിയുന്നതോടെ തിരക്കിട്ട് അടുത്ത മാര്‍പ്പാപ്പയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വത്തിക്കാന്‍.
കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവ് ചേര്‍ന്നാണ് പുതിയ മാര്‍പ്പാപ്പയെ തീരുമാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: