തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രമേയം കേന്ദ്ര നേതൃത്വത്തിന് അയയ്ക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. എന്നാല്‍ പാര്‍ട്ടിയെ ഒന്നാകെ വെല്ലുവിളിച്ച് വി.എസ്. യോഗത്തില്‍ നിന്നും വിട്ടുനിന്നു. ഇതോടെ പാര്‍ട്ടി പ്രതിസന്ധി രൂക്ഷമായി ചൂണ്ടിക്കാട്ടി. വി.എസിന് അനുകൂലമായി നിലപാടെടുത്തത് കെ.എന്‍. രവീന്ദ്രനാഥും മേഴ്സിക്കുട്ടിയമ്മയും മാത്രമായിരുന്നു. വി.എസിനെതിരെ ഉടന്‍ നടപടിയെടുക്കരുതെന്നും രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടപടിയെടുക്കുന്നത് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 12 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഫെബ്രുവരി 4ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് അച്യുതാനന്ദനെതിരെ നടപടി സ്വീകരിക്കണമെന്ന പ്രമേയം അംഗീകരിച്ചത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സെക്രട്ടേറിയറ്റ് തീരുമാനം സമിതിയില്‍ അറിയിച്ചത്.
അതേസമയം, തന്നോട് ശത്രുതാപരമായിട്ടാണ് സംസ്ഥാന നേതൃത്വം പെരുമാറുന്നതെന്ന് അതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നില്ലെന്ന് കാട്ടി അച്യുതാനന്ദന് പ്രകാശ് കാരാട്ടിന് കത്തയച്ചു. വി.എസിന്റെ അസാന്നിധ്യത്തിലാണ് വി.എസിന് എതിരായ പ്രമേയം അംഗീകരിച്ചത്. സംസ്ഥാന സമിതിയിലെ ഏഴുപേര്‍ പ്രമേയത്തെ എതിര്‍ത്തു. തന്നോട് ശത്രുവിനെപ്പോലെ പെരുമാറുന്ന നേതൃത്വത്തോടൊപ്പം ഇരിക്കാന്‍ ഒരിക്കലും കഴിയില്ല. എല്ലാ കാര്യത്തിലും തനിക്ക് എതിരെ നിലപാടെടുക്കുകയും തന്റെ കൂടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തതും നേരത്തെ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതാണ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കത്തില്‍ പറയുന്നു. അടുത്ത കേന്ദ്രകമ്മിറ്റിയില്‍ നിലപാട് വിശദീകരിക്കുമെന്നും വി.എസ്. കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയോഗം വി.എസിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു. യാതൊരു വിട്ടുവീഴ്ചയും വി.എസിനോട് കാട്ടരുതെന്നും ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്നുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെ വി.എസ് എടുത്ത ശക്തമായ നിലപാടിനെത്തുടര്‍ന്നാണ് കേന്ദ്രനേതൃത്വം തല്ക്കാലം നടപടിവേണ്ടെന്ന നിലപാടെടുക്കേണ്ടിവന്നത്. തുടര്‍ന്ന് പിണറായി വിജയനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് വി.എസ്. പ്രതികരിച്ചത്. പിണറായി ലാവ്ലിന് കേസില്‍ പ്രതിയാണെന്നും തെറ്റു ചെയ്തതിനാലാണ് കേസില്‍ പ്രതിയായതെന്നും പ്രസ്താവിച്ചിരുന്നു. ഇതോടെ വെട്ടിലായ സംസ്ഥാന നേതൃത്വം എന്തുവിലകൊടുത്തും വി.എസിനെ നേരിടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. വി.എസിന് പുറത്തേയ്ക്കുള്ള വഴി തുറന്നുകാട്ടുന്ന പ്രമേയമാണ് ഇന്നലെത്തേത്. എന്നാല്‍ സംസ്ഥാന നേതൃത്വം തുറന്ന വഴിയിലൂടെ പോകാന്‍ താന്‍ തയ്യറല്ലെന്ന നിലപാടിലാണ് വി.എസ്.
സംസ്ഥാനസമിതി തുടരുന്നതിനിടയില്‍ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും മുതിര്‍ന്ന നേതാവായ എം.എം. ലോറന്‍സ് വി.എസ്സിനെതിരെ ശക്തമായ വിമര്‍ശനമഴിച്ചുവിട്ടു. ‘നിന്നെയും കൊല്ലും ഞാനും ചാവും’ എന്ന ചൊല്ലുപോലുയാണ് വി.എസിന്റെ പെരുമാറ്റം. അടുത്തപാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ തോല്‍പ്പിക്കുകയാണ് വി.എസിന്റെ ലക്ഷ്യം. പാര്‍ട്ടി ശത്രുക്കള്‍ക്ക് ആയുധം നല്കുന്ന പണിയാണ് അദ്ദേഹം തുടരുന്നത്. ലാവ്ലിന് വിഷയം സംസ്ഥാന കേന്ദ്രകമ്മിറ്റികള്‍ തള്ളിക്കളഞ്ഞതാണ്. എന്നാല്‍ ആ തീരുമാനങ്ങളെയാണ് വി.എസ്. കാറ്റില്‍ പറത്തുന്നതെന്നും ലോറന്‍സ് ആരോപിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: