ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധം കാശ്മീരില്‍ തുടരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു ദിവസമായി തുടരുന്ന കര്‍ഫ്യൂ വെള്ളിയാഴ്ച വരെ നീട്ടിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. മാധ്യമങ്ങള്‍ക്കു ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണവും വെള്ളിയാഴ്ച വരെ നീളും.
കര്‍ഫ്യൂ ജനജീവിതത്തെ കാര്യമായി ബാധിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി കാഷ്മീരില്‍ പത്രങ്ങളൊന്നും വിതരണം ചെയ്തിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ കാശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കുമെന്ന ആശങ്കയാണ് ഇതിനു കാരണം. കഴിഞ്ഞദിവസം ബാരാമുള്ളയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ഉബൈദ് മുഷ്താഖ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു യുവാവിന്റെ നില ഗുരുതരമാണ്.
പത്ര വിതരണത്തിനൊപ്പം ഇന്റര്‍നെറ്റിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണ് പത്രമാധ്യമങ്ങള്‍ക്കു കാശ്മീരില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ അമ്പതോളം പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 23 പോലീസുകാരും ഉള്‍പ്പെടുന്നു. ഞായറാഴ്ച ബാരാമുള്ള വാട്ടര്‍ഗാം ഗ്രാമത്തില്‍ പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ ഉബൈദ് മുഷ്ഠാഖ് ഇന്നലെ വെളുപ്പിനു മരിച്ചു. പ്രതിഷേധത്തിനിടെ സുരക്ഷാ സേനയെക്കണ്ട് ഓടി ഝലംനദിയില് ചാടിയ രണ്ടു യുവാക്കള്‍ ഞായറാഴ്ച മുങ്ങിമരിച്ചിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. യുവാക്കളുടെ മരണം സംബന്ധിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താന്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കാശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മുവില്‍നിന്നു 14 കമ്പനി ബി.എസ്.എഫ് സംഘം താഴ്വരയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: