ന്യൂദല്‍ഹി: സി.പി.എം അടിയന്തര പി.ബി യോഗം ഈ മാസം 20, 21 തീയതികളില്‍ ദല്‍ഹിയില്‍ ചേരുമെന്ന വാര്‍ത്ത ജന. സെക്രട്ടറി പ്രകാശ് കാരാട്ട് നിഷേധിച്ചു. അടിയന്തര പൊളിറ്റ് ബ്യൂറോ യോഗത്തെപ്പറ്റി ആലോചനകള്‍ നടന്നു. എന്നാല്‍ പൊതുപണിമുടക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉള്ളതുകൊണ്ട് ആ സമയത്ത് പോളിറ്റ് ബ്യൂറോ ചേരുക എന്നത് പ്രായോഗികമല്ലെന്നും കാരാട്ട് അറിയിച്ചു.
24, 25 തീയതികളിലായി പാര്‍ട്ടിയുടെ ജാഥ നടക്കുന്നുണ്ട്. ദേശീയ തലത്തില്‍ സമര പരിപാടികള്‍ നടക്കുന്നതിനാല്‍ പി.ബി യോഗം ചേരുന്ന സമയം പിന്നീട് അറിയിക്കും. എന്നാല്‍ കേരളത്തിലെ പാര്‍ട്ടി പ്രശ്നങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് ശക്തമായ ആശങ്കയുണ്ട്. ഇതിനാലാണു പൊളിറ്റ് ബ്യൂറോ ചേരുന്നതു സംബന്ധിച്ചു ആലോചന നടന്നത്. അടിയന്തര പിബി യോഗം ചേരാനുള്ള സാഹചര്യം ഉണ്ടെങ്കിലും ഇതു സംബന്ധിച്ചു അവസാന തീരുമാനം ആയിട്ടില്ലെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 20, 21 തീയതികളില്‍ പൊളിറ്റ് ബ്യൂറോ യോഗം ചേരുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കാരാട്ട് വിശദീകരണവുമായി എത്തിയത്. വി.എസിനെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന സംസ്ഥാന സമിതിയുടെ പ്രമേയം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തെ പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നും നീക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമാകുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു.
കന്യാകുമാരി. അമൃത്സര്‍, ദില്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും സിപിഐ(എം) യാത്രകള്‍ ആരംഭിക്കാനിരിക്കെ പിബി ചേരണ്ട സാഹചര്യമല്ല എന്നതിനാല്‍ തിരക്കിട്ട് പിബി ചേരുന്നത് വിഎസിനെതിരായ നടപടിയില്‍ തീരുമാനമെടുക്കാനാണെന്ന അഭ്യൂഹവുമുണ്ടായി. അപ്പോഴാണ് കാരട്ട് ഇത് നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: