തിരുവനന്തപുരം: രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ വനിതാ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. ഉപധനാഭ്യര്‍ഥന ചര്‍ച്ച കൂടാതെ പാസാക്കിയാണ് സഭ പിരിഞ്ഞത്.
സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇ.എസ്.ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍ സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം നടത്തി. വിഷയം സബ്മിഷനു ശേഷം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് ഉന്നയിച്ചത്. മര്‍ദനമേറ്റ എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധം ഉയര്‍ത്തുമെന്നു വിഎസ് പറഞ്ഞതോടെ ഇ.എസ്. ബിജിമോളും ഗീത ഗോപിയും സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
എംഎല്‍എമാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരേ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ എന്താണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുമായി പ്രതിപക്ഷം സഹകരിക്കുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ നേതാവ് വഴങ്ങാന്‍ തയാറായില്ല.
സംഭവവുമായി ബന്ധപ്പെട്ടു ഒരു പോലീസുകാരനെയും സസ്പെന്‍ഡ് ചെയ്യില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ വനിതാ എംഎല്‍എമാര്‍ക്കു പിന്തുണയുമായി പ്രതിപക്ഷത്തെ മുഴുവന്‍ എംഎല്‍എമാരും നടുത്തളത്തലേക്കിറങ്ങുകയായിരുന്നു. പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്നത് വരെ സമരം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയോട് കോണ്‍ഗ്രസ് കേന്ദ്രമന്ത്രിപോലും മോശമായി പെരുമാറിയെന്നും വനിതകളോട് കോണ്‍ഗ്രസിന്റെ പൊതുസമീപനമാണിതെന്നും വി.എസ് കുറ്റപ്പെടുത്തി. ജനങ്ങള്‍ നിയമസഭയിലേക്ക് അയച്ചാല്‍ ചട്ടങ്ങള്‍ അനുസരിക്കാന്‍ എംഎല്‍എമാര്‍ ബാധ്യസ്ഥരാണെന്നു ബിജിമോളും ഗീത ഗോപിയും നടുത്തളത്തിലിരുന്നതോടെ സ്പീക്കര്‍ ജി. കാര്ത്തികേയന് പറഞ്ഞു.
നിയമസഭയെ അനിശ്ചിത കാലങ്ങളുടെ വേദിയാക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടുത്തളത്തിലിറങ്ങിയ വനിതാ എംഎല്‍എമാരെ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ എല്ലാവരെയും ശിക്ഷിക്കാനുള്ള അവസരം ഉണ്ടാക്കിത്തരാമെന്നാണു പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: