കോട്ടയം: സൂര്യനെല്ലി പീഡനക്കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ ധര്‍മ്മരാജനെതിരെ കോട്ടയം അഡീഷണല്‍ സെഷന്‍സ് പ്രത്യേക കോടതി ജഡ്ജ് ഷാജഹാനാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ പ്രത്യക്ഷപ്പെട്ട ധര്മ്മരാജന് പി. ജെ. കുര്യനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്താന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി സി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഡി ജി പി യുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. ഇതിനിടയിലാണ് ഇന്നലെ ധര്‍മ്മരാജനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.
സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ധര്മ്മരാജന് പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ധര്‍മ്മരാജനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് കോടതിയില്‍ അറിയിച്ചുവരുന്നതിനിടയിലാണ് ഇയാള്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. കര്‍ണ്ണാടകത്തിലെ മൈസൂറിലുണ്ടെന്ന് കരുതുന്ന ധര്‍മ്മരാജനെ കണ്ടെത്താന്‍ പൊന്‍കുന്നം സി.ഐ. രാജ്കുമാര്, അയര്‍ക്കുന്നം എസ്. ഐ. നിസാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ ഉച്ചതിരിഞ്ഞ് മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്.
അതിനിടെ ധര്മ്മരാജന് ഇന്നലെ കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെവിടെയെങ്കിലും കോടതിയില്‍ കീഴടങ്ങുമെന്ന പ്രചാരണം വന്നു. ഇതോടെ പത്ര-ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ വന്‍നിരയും പോലീസും ഇവിടങ്ങളില്‍ കാത്തുനിന്നെങ്കിലും ധര്മ്മരാജന് എത്തിയില്ല. ഏതെങ്കിലും കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പ് ധര്‍മ്മരാജനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസും ഇപ്പോള്‍ ശ്രമിക്കുന്നത്. കേരള-കര്‍ണ്ണാടക അതിര്‍ത്തികളിലും പൊലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1996ല്‍ സൂര്യനെല്ലി കേസിന്റെ ആരംഭത്തില്‍ തന്നെ ജാമ്യമെടുത്ത് മുങ്ങിയ ധര്‍മ്മരാജനെ രണ്ടായിരത്തില്‍ ഉഡുപ്പിയിലെ ഒരു പാറമടയില്‍ നിന്നും പിടികൂടിയാണ് വിചാരണയ്ക്കെത്തിച്ചത്. സൂര്യനെല്ലി കേസ് വിചാരണയ്ക്കായി കോട്ടയത്ത് രൂപീകരിക്കപ്പെട്ട പ്രത്യേക കോടതി 2002ല്‍ ധര്മ്മരാജന് ജീവപര്യന്തം ശിക്ഷവിധിച്ചു. 2005 ജനുവരിയില്‍ ഹൈക്കോടതി ഈ ശിക്ഷ അഞ്ചുവര്ഷമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: