തിരുവനന്തപുരം: വനിതാ സാമാജികരുടെ കുത്തിയിരുപ്പു സമരത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. തങ്ങളെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐ അംഗങ്ങളായ ഇ.എസ്. ബിജിമോളും ഗീതാഗോപിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിര്‍ദേശാനുസരണം നടുത്തളത്തില്‍ കുത്തിയിരുപ്പു സമരം നടത്തിയത്.
സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനത്തിനിടെ നിയമസഭാ കവാടത്തിനു മുന്നില്‍ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ചാണ് വനിതാ സാമാജികര്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുപ്പു സമരം നടത്തിയത്. സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും ഇരുപക്ഷവും രംഗത്തെത്തിയതോടെ സഭ ബഹളമയമായി. ഇതിനിടെ ചര്‍ച്ച കൂടാതെ ഉപധനാഭ്യര്‍ഥനകള്‍ പാസാക്കി സഭ പിരിഞ്ഞു. വനിതാസാമാജികരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് വി.എസ്. അച്യുതാനന്ദനാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സംഭവം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ വനിതകളെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസത്തെ വയലാര്‍ രവിയുടെ വാക്കുകള്‍ അതാണു വ്യക്തമാക്കുന്നതെന്നും വി.എസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതാണെന്നും എഡിജിപി ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് പരിഗണിച്ചു നടപടിയെടുക്കാന്‍ തയ്യാറാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭയെ അറിയിച്ചു. സര്‍ക്കാര്‍ അന്വേഷണത്തിനു തടസമല്ലെന്നും പ്രതിപക്ഷമാണ് അന്വേഷണത്തെ അംഗീകരിക്കാത്തതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്തു നടപടിയെടുക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍ക്ക് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന മറുപടി ആഭ്യന്തര മന്ത്രി ആവര്‍ത്തിച്ചതോടെ വനിതാ അംഗങ്ങളോടു നടുത്തളത്തിലിരുന്നു പ്രതിഷേധിക്കാന്‍ പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്യുകയായിരുന്നു.
അംഗങ്ങള്‍ നടുത്തളത്തിലിരുന്നതോടെ വാദപ്രതിവാദങ്ങളുമായി ഇരുകൂട്ടരും രംഗത്തെത്തി. ഇതിനിടെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനെതിരെയുള്ള എം.വിജയകുമാറിന്റെ റൂളിങ് സ്പീക്കര്‍ ജി. കാര്ത്തികേയന് ഓര്‍മിപ്പിച്ചു. സമരം ചെയ്യുന്ന അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണു സ്പീക്കറുടെ നീക്കമെങ്കില്‍ മുഴുവന്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെയും ശിക്ഷണ നടപടി എടുക്കേണ്ടിവരുമെന്നു വി.എസ് മുന്നറിയിപ്പു നല്കി.
എന്നാല്‍ നടപടി എടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അംഗങ്ങള്‍ക്ക് സീറ്റിലേക്കു മടങ്ങാനുള്ള അവസരം ഉണ്ടാക്കണമെന്നും സ്പീക്കര്‍ അംഗങ്ങളോട് അഭ്യര്‍ഥിച്ചു. പ്രമേയം പാസായതോടെ ഉപധനാഭ്യര്‍ഥനകള്‍ പാസാക്കി സഭ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: