ന്യൂദല്‍ഹി: ഇറ്റലിയില്‍ നിന്നും ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി കണ്ടെത്തിയ സാഹചര്യത്തില്‍ ശേഷിക്കുന്ന ഒമ്പത് ഹെലികോപ്ടറുകള്‍ സി.ബി.ഐ അന്വേഷണം പൂര്‍ത്തിയായ ശേഷമേ വാങ്ങുകയുള്ളൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
കേസില്‍ ആറു മാസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്കാന് സിബി.ഐയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍ക്കൊക്കെയാണ് അഴിമതിയില്‍ പങ്കെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം അഴിമതിയില്‍ പങ്കാളികളായ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ നടപടിയെടുക്കും. എല്ലാ കാര്യങ്ങളും സിബിഐ അന്വേഷണത്തിലൂടെ തെളിയും.
കോഴ വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്നതിനു മുന്‍പു തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും ഇറ്റലിയും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും ആന്റണി വ്യക്തമാക്കി. ഹെലികോപ്ടര്‍ ഇടപാടില്‍ വ്യോമസേനാ മുന്‍ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി ത്യാഗി കോഴ വാങ്ങിയെന്ന ഇറ്റലിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ത്യാഗിയുടെ പങ്കിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ആന്റണി പ്രതികരിച്ചത്.
ഒറ്റ ദിവസം കൊണ്ടുണ്ടായ കരാറല്ല ഇത്. 10 വര്‍ഷം പഴക്കമുണ്ട്. അതിനാല്‍ ആരെല്ലാം അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനു ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്നും ആന്റണി വ്യക്തമാക്കി. 11 മാസം മുമ്പ് ഇറ്റലിയില്‍ നിന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്നു മുതല്‍ സര്‍ക്കാര്‍ അത് നിരീക്ഷിച്ച് വരികയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു.
ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ രംഗത്തെ കരാറുകളില്‍ ഏര്‍പ്പെടുന്നതിനു മുന്‍പു നിരവധി മാനദണ്ഡങ്ങള്‍ പാലിക്കാറുണ്ട്. ബൃഹത്തായ കമ്മിറ്റിയാണു കരാറില്‍ അന്തിമ തീരുമാനം സ്വീകരിക്കുന്നത്. കരാര്‍ വഴി സര്‍ക്കാരിനു നഷ്ടം വന്നാല്‍ ആ തുക തിരിച്ചു പിടിക്കാനുള്ള വ്യവസ്ഥകളും കരാര്‍ മാനദണ്ഡങ്ങളില്‍ വ്യക്തമാക്കുന്നു.
സി.ബി.ഐ അന്വേഷണത്തില്‍ ഇടപാടില്‍ കോഴ നടത്തിയതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഒരു പൈസ പോലും നഷ്ടപ്പെടാതെ തുക തിരിച്ചു പിടിക്കാനുള്ള സുതാര്യ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ആന്റണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: