ന്യൂദല്‍ഹി: വി.എസ്.അച്യുതാനന്ദനെ കേരള പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നീക്കണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി പ്രമേയത്തെ കുറിച്ച് അറിയില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അത്തരമൊരു റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സമിതി പ്രമേയം പാസാക്കി കേന്ദ്ര കമ്മിറ്റിക്ക് അയച്ചത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു കാരാട്ടിന്റെ പ്രതികരണം. കേന്ദ്ര കമ്മിറ്റി ചേരുന്ന കാര്യം പോളിറ്റ്ബ്യൂറോ തീരുമാനിക്കും. മാര്‍ച്ചിന് മുമ്പ് പി.ബി യോഗം ചേരില്ല. വി.എസ് കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കുമോയെന്ന കാര്യം അറിയില്ലെന്നും കാരാട്ട് പറഞ്ഞു.
സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി.ജെ.കുര്യന് രാജിവയ്ക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. ലാവ്ലിന് കേസ് സംബന്ധിച്ച വിവാദ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ വി എസ് അച്യുതാനന്ദനെതിരെ നടപടി ആവശ്യപ്പെടാന്‍ തിങ്കളാഴ്ച്ച ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച സെക്രട്ടറിയേറ്റ് പ്രമേയം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.
അതേസമയം പ്രതിപക്ഷ നേത്യസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുമോ എന്ന ചോദ്യത്തോട് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് കരുതേണ്ടെന്നായിരുന്നു വി.എസ് ചൊവ്വാഴ്ച്ച പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: