ന്യൂദല്‍ഹി: ഇറ്റാലിയന്‍ കമ്പനിയുമായുള്ള ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിരോധമന്ത്രാലയം പ്രതിക്കൂട്ടില്‍. ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച് ഒരുവര്‍ഷം മുമ്പ് തന്നെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ ധരിപ്പിച്ചിരുന്നതാണ്.അതിന്റെ അടിസ്ഥാനത്തിന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയും പ്രതികളെ പിടിക്കുകയും ചെയ്തു. ഇറ്റലിക്ക് നടപടിയെടുക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് നടപടിയെടുത്തുകൂടാ എന്ന ചോദ്യത്തിനാണ് പ്രതിരോധമനമന്ത്രാലയത്തിനു മറുപടിയില്ലാത്തത്. ഇറ്റലിയില്‍ അന്വേഷണവും അറസ്റ്റും നടന്ന ശേഷമാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇറ്റലിയിലെ ബന്ധപ്പെട്ട അധികൃതരുമായി നേരത്തെതന്നെ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിരുന്നുവെന്ന് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് ഇന്നലെ വ്യക്തമാക്കുകയും ചെയ്തു.
മുന്‍വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി ത്യാഗിക്കും ഇടപാടില്‍ പങ്കുണ്ടെന്ന് ഇറ്റലിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നാണ് അറിയുന്നത്. ത്യാഗിയുടെ അടുത്ത ബന്ധുക്കളായ ജൂലി, ഡോക്സ, സന്ദീപ് ത്യാഗി എന്നിവര്‍ക്ക് ഇറ്റാലിയന്‍ കമ്പനി കോഴ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരോപണം എസ്.പി ത്യാഗി നിഷേധിച്ചു. താന്‍ വിരമിച്ച് മൂന്നു വര്‍ഷത്തിന് ശേഷമാണ് കരാറുണ്ടായതെന്നും സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായ അന്വേഷണം നടത്തണമെന്നും ത്യാഗി ആവശ്യപ്പെട്ടു. ത്യാഗി ഇടപാടിലുടെ നേട്ടമുണ്ടാക്കിയെന്ന് തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് എ.കെ. ആന്റണി പറഞ്ഞു.
ഹെലികോപ്ടര്‍ ഇടപാടിലെ ക്രമക്കേടിനെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രതിരോധ ഗ്രൂപ്പായ ഫിന് മെക്കാനിക്ക മേധാവി ജോസഫ് ഓര്‍സിയെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് അഴിമതിക്കഥ പുറത്തുവന്നത്. 2010 ലാണ് വിവിഐപി യാത്രക്കായി 3546 കോടി മുടക്കി ഇറ്റലിയില്‍ നിന്ന് ‘അഗസ്താ വെസ്റ്റ്ലന്‍ഡ്സ്’ എന്നു പേരുള്ള 12 ഹെലികോപ്റ്ററുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള കരാറുണ്ടാക്കിയത്. ഈ ഇടപാടിനെക്കുറിച്ച് ഇറ്റലിയില്‍ നടന്ന അന്വേഷണമാണ് കമ്പനി സിഇഒയെ കുരുക്കിലാക്കിയത്. ഇടപാടില്‍ ഇയാള്‍ കൈക്കൂലി നല്‍കിയെന്ന് അന്വേഷണസംഘം നിഗമനത്തിലെത്തി. ഇടപാടില്‍ 362 കോടിയുടെ കോഴ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് . ഇയാളെ കൂടാതെ രണ്ട് ഇടനിലക്കാരും അറസ്റ്റിലായിട്ടുണ്ട്.അറസ്റ്റിലായ ഓര്‍സിയുടെ വീട്ടിലും ഫിന്മെക്കാനിക്കയുടെ ആസ്ഥാനത്തും തിരച്ചില്‍ നടന്നു. മറ്റൊരു സിഇഒ ബ്രൂണോ സ്പാഗ്നാലിനി വീട്ടുതടങ്കലിലാണ്. ഇറ്റാലിയന്‍ സര്‍ക്കാറിന് 30 ശതമാനം ഓഹരിയുള്ള കമ്പനിയാണ് ഫിന്മെക്കാനിക്ക. കഴിഞ്ഞ മൂന്നുവര്‍ഷമായി വിദേശത്തും സ്വദേശത്തുമായി നടന്ന ഒട്ടേറെ ഇടപാടുകളില്‍ കമ്പനി വന്‍തുക കൈക്കൂലി നല്‍കിയെന്ന് ആരോപണമുണ്ട്. ഇതേക്കുറിച്ചെല്ലാം അന്വേഷണവും നടക്കുന്നുണ്ട്.
ഹെലികോപ്ടര്‍ ഇടപാട് അഴിമതിയില്‍ ആര്‍ക്കൊക്കെയാണ് പങ്കെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് എ.കെ. ആന്റണി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം അഴിമതിയില്‍ പങ്കാളികളായ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ നടപടിയെടുക്കും. കുറ്റക്കാരായ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും ആന്റണി അറിയിച്ചു. ഒറ്റ ദിവസം കൊണ്ടുണ്ടായ കരാറല്ല ഇത്. 10 വര്‍ഷം പഴക്കമുണ്ട്. അതിനാല്‍ ആരെല്ലാം അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനു ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്നും ആന്റണി വ്യക്തമാക്കി.
എന്നാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് രേഖകള്‍ നല്കാന് ഇറ്റലി തയ്യാറാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് അക്ബറുദിന്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലായതുകൊണ്ട് വിവരങ്ങള്‍ നല്കാന് കഴിയില്ലെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാടെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.മൂന്ന് ഹെലികോപ്ടറുകളെ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളൂ. കമ്പനി കൃത്രിമം കാണിച്ചതായി തങ്ങള്‍ക്ക് തെളിവൊന്നുമില്ലെന്ന് പ്രതിരോധമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള വിഐപികളുടെ യാത്രയ്ക്കാണ് ഈ ഹെലികോപ്ടറുകള്‍ ഉപയോഗിച്ചുവരുന്നത്.
അതേസമയം, ഹെലികോപ്ടര്‍ ഇടപാടില്‍ താന്‍ അഴിമതി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എസ്.പി ത്യാഗി പറയുന്നത്.ആരോപണത്തെ പൂര്‍ണ്ണമായും നിഷേധിച്ച ത്യാഗി ഹെലികോപ്ടര്‍ കരാര്‍ 2010 ലാണ് ഒപ്പുവെച്ചതെന്നും താന്‍ 2007 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നുവെന്നും അറിയിച്ചു.
വിഐപി ഹെലികോപ്ടറുകള്ക്കുവേണ്ട സൗകര്യങ്ങളും ആവശ്യങ്ങളും 2003 ല്‍ തന്നെ തീരുമാനിച്ചതാണ്. താന്‍ വ്യോമസേനാ മേധാവിയാകുന്നത് 2004 ലാണ്. താന്‍ ചുമതലയേറ്റശേഷം അവയിലൊന്നും ഒരു മാറ്റവും വരുത്തിയിട്ടില്ല. അദ്ദേഹം വ്യക്തമാക്കി.
കോപ്ടര്‍ ഇടപാടില്‍ പറഞ്ഞുകേള്‍ക്കുന്ന ഇടനിലക്കാരന് ക്യാപ്റ്റന്‍ ത്യാഗി തന്റെ അടുത്ത ബന്ധുവാണെന്ന് വ്യക്തമാക്കിയ അദ്ദേഹം സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായ അന്വേഷണം നടത്തണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ, വന്‍ അഴിമതി വെളിപ്പെട്ടതോടെ ഇറ്റലിയുമായുണ്ടാക്കിയ ഹെലികോപ്ടര്‍ കരാര്‍ പ്രതിരോധ മന്ത്രാലയം മരവിപ്പിച്ചതായും സൂചനയുണ്ട്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: