കോഴിക്കോട്: ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മൂന്നാം സാക്ഷിയും പ്രോസിക്യൂഷന് ഒന്നാം സാക്ഷിയുമായ കെ.കെ. പ്രസീതിന്റെ എതിര് വിസ്താരം എരഞ്ഞിപ്പാലം മാറാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ പൂര്‍ത്തിയായി. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് പ്രസീതിനെ പ്രതിഭാഗം അഭിഭാഷകര്‍ എതിര് വിസ്താരം നടത്തിയത്. രണ്ടാം സാക്ഷി രാമചന്ദ്രന് മരിച്ച സാഹചര്യത്തില്‍ നാലും അഞ്ചും സാക്ഷികളുടെ ഏക്കര്‍ വിസ്താരം കൂടി കഴിയുന്നതോടെ കേസിലെ ദൃക്സാക്ഷികളുടെ വിസ്താരം പൂര്‍ണ്ണമാവും. അഞ്ചാം സാക്ഷിയായ ടി.പി. രമേശനെ ഇന്ന് പ്രതിഭാഗം അഭിഭാഷകര്‍ ജഡ്ജി ആര്. നാരായണ പിഷാരടി മുമ്പാകെ വിസ്തരിക്കും.
എതിര്വിസ്താരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു പ്രസീത്. ടി. പി. ചന്ദ്രശേഖരനെ വള്ളിക്കാട്ട് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘാംഗങ്ങളായ ഒന്നാം പ്രതി എം.സി. അനൂപ് (32), രണ്ടാം പ്രതി കിര്‍മ്മാണി മനോജ് (32), മൂന്നാം പ്രതി എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി (32), നാലാം പ്രതി ടി.കെ. രജീഷ് (35), അഞ്ചാം പ്രതി മുഹമ്മദ് ഷാഫി (26), ആറാം പ്രതി അണ്ണന് എന്ന സിജിത് (23), ഏഴാം പ്രതി ഷിനോജ് (32) എന്നിവരെ വിചാരണയുടെ ആദ്യം ദിനം തന്നെ തിരിച്ചറിഞ്ഞിരുന്ന പ്രസീത് ഇവര്‍ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നത് താന്‍ നേരില്‍ കണ്ടുവെന്ന മുന്‍വാദത്തില്‍ ഇന്നലെയും ഉറച്ചുനിന്നു. തിരിച്ചറിയല്‍ പരേഡ് വെറും നാടകമാണെന്നും പ്രസീത് കൊലയാളികളെ നേരില്‍ കണ്ടില്ലെന്നുമൊക്കെ വരുത്തിതീര്‍ക്കാനായി നിരന്തരം തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിഭാഗം അഭിഭാഷകര്‍ കത്തിക്കയറിയെങ്കിലും കൂസലില്ലാതെ പ്രസീത് മറുപടി നല്കി.
ബുധനാഴ്ച അഡ്വ: ബി. രാമന്‍പിള്ള നടത്തിയ ക്രോസ് വിസ്താരത്തിന്റെ തുടര്‍ച്ചയായാണ് പ്രതിഭാഗം അഭിഭാഷകരായ എം. അശോകന്, പി.വി.ഹരി, കെ.ഗോപാലകൃഷ്ണക്കുറുപ്പ്, ശ്രീധരന്‍നായര്‍, വിനോദ്, കെ.വിശ്വന്, കെ.പി. ദാമോദരന്‍ നമ്പ്യാര്‍, കെ.എം. രാംദാസ് എന്നിവര്‍ പ്രസീതിനെ വിസ്തരിച്ചത്.
ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിരുള്പ്പെടെയുള്ള കൊലയാളിസംഘാംഗങ്ങളെ പോലീസ് പറഞ്ഞ് കൊടുത്ത വിവരമനുസരിച്ചാണ് പ്രസീത് തിരിച്ചറിഞ്ഞതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. എന്നാല്‍ കൊലപാതകം നേരില്‍ കണ്ട താന്‍ ചൂണ്ടിക്കാണിച്ച് കൊടുത്ത പ്രതികളുടെ പേര് പിന്നീട് പോലീസില്‍ നിന്ന് മനസ്സിലാക്കുകയായിരുന്നെന്ന് പ്രസീത് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: