ന്യൂദല്‍ഹി: പ്രഥമ പൗരന്റെ പൂന്തോട്ടം ഇനി സാധാരണക്കാര്‍ക്കും ആതിഥ്യമരുളും. രാഷ്ട്രപതിഭവനില്‍ ഒരു മാസം നീണ്ട ഉദ്യാനോല്സവത്തിന് ഇന്ന് തുടക്കമാകും. വസന്തത്തിന്റെ നിറക്കൂട്ടുകളിലേക്കാണ് ഈ പൈതൃക കൊട്ടാരത്തിന്റെ കവാടം ഇന്ന് ഉച്ച മുതല്‍ തുറന്നിടുക.
15 ഏക്കറില്‍ പരന്നു കിടക്കുന്ന പുഷപസദ്യയുടെ ഒരു വന്യ ശേഖരം തന്നെയായിരുന്നു സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന രാഷ്ട്രപതിഭവനിലുള്ളത്. എല്ലാ വര്‍ഷവും നടക്കുന്ന മുഗള്‍ കലാ ആസ്വാദനത്തിന് ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. രാജ്യത്തെ ആഭ്യന്തര സുരക്ഷയെ മാനിച്ച് പ്രഥമ പൗരന്റെ ഈ അന്തപുരവും കാര്യാലയവും എന്നും സാധാരണക്കാര്‍ക്ക് നിരോധിത മേഖലയായിരുന്നു. പുറമേ നിന്നു മാത്രം കണ്ടു മനസ്സ് നിറയ്ക്കാന്‍ കഴിയാവുന്ന ബ്രിട്ടീഷ് വാസ്തുവിദ്യയില്‍ പണിതീര്‍ത്ത രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രൗഢഗംഭീരമായ ഭവന്.
എന്നാല്‍ ഇക്കുറി ഇതിനൊരു മാറ്റം സംഭവിച്ചു. ആഴ്ച്ചയില്‍ മൂന്ന് ദിവസം ഈ പൈതൃകകേന്ദ്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കാന്‍ രാഷ്ട്രപതി തയ്യാറായി. സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശകരെ നിരോധിച്ചിരുന്ന ഭരണകര്‍ത്താക്കള്‍ക്ക് പ്രണബിന്റെ ഉപദേശം ഇതായിരുന്നു. “രാഷ്ട്രപതിഭവനില്‍ സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ പ്രവേശനം ലഭ്യമാക്കണം. അവരില്‍ നിന്ന് അകന്നുനില്‍ക്കേണ്ട ആളല്ല പ്രഥമ പൗരന്.”
തന്ത്രപ്രധാനമായ രാഷ്ട്രപതിഭവന്റെ സുരക്ഷാ ഭീതി ഒഴിച്ചാല്‍ സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രപതിഭവനില്‍ ആദ്യമായി സന്ദര്‍ശകരെ അനുവദിച്ച പ്രണബിന്റെ നടപടി തദ്ദേശവാസികള്‍ക്കും ദല്‍ഹി കാണാന്‍ എത്തുന്നവര്‍ക്കും ആഹ്ലാദം പകരുന്നതാണ്.
ഡാലിയകളും അപൂര്‍വ്വവും പല നിറങ്ങളിലുമുള്ള റോസാപ്പൂക്കളും ബൊഗെയ്ന്വില്ലകളും ജമന്തികളുമായി ഒരു പുഷ്പവസന്തം തന്നെയാണ് മുഗള്‍ പൂന്തോട്ടത്തിലുള്ളത്. റോസാപ്പൂവിന്റെ 250 വകഭേദങ്ങള്‍, ലോകത്തുള്ള 101 ഇനം ബൊഗെയ്ന്വില്ലകളിലെ 60 ഇനം ചെടികള്‍, ഇവയ്ക്കൊക്കെ പുറമേ ഇന്ത്യന്‍ ജമന്തിയുടെ വകഭേദങ്ങളിലെ മുക്കാല്‍ ഭാഗവും ഇവിടെ ദൃശ്യമാണ്. 2 മുതല്‍ 10 സെന്റി മീറ്റര്‍ വരെ വിസ്താരമുള്ള അപൂര്‍വ്വയിനം പുഷ്പങ്ങളുടെ സാന്നിധ്യവും ഹൃദ്യമാണ്. ഇത്തരത്തിലുള്ള 13 ഇനങ്ങള്‍ തന്നെ ഇവിടെയുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ബോണ്‍സായി ഇവിടെ തന്നെ. ഫൗണ്ടനുകളും ആകര്‍ഷണീയമാണ്. ഇടവേളകളില്‍ പ്രഥമ പൗരന്റെ ഏറ്റവും അടുത്ത കൂട്ടുകാരാണ് ഇവിടെയുള്ളവരെല്ലാം.
രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് 340 മുറികളുള്ള രാഷ്ട്രപതിഭവന്റെ തലയെടുപ്പോടെയുള്ള നില്‍പ്പ്. അടുത്ത മാസം 17ന് ഉദ്ധ്യാനോല്സവം സമാപിക്കുമെങ്കിലും എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മുന്‍കൂട്ടി അറിയിച്ച് ഭവന് സന്ദര്‍ശിക്കാവുന്നതാണ്. രാവിലെ 9 മുതല്‍ 4 മണിവരെയാണ് സന്ദര്‍ശന സമയം. 1929ലാണ് രാഷ്ട്രപതിഭവന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: