ന്യൂദല്‍ഹി: ഹെലികോപ്ടര്‍ കരാറിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇറ്റലി സി ബി ഐ ക്ക് കൈമാറി. 59 പേജുള്ള അന്വഷണ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഇടപാടുമായി മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയ്ക്ക് പുറമെ മറ്റു ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ഇറ്റാലിയന്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.സി ബി ഐ അന്വഷണം പ്രഖ്യാപിച്ച് മണിക്കുറുകള്‍ക്കകം റിപ്പോര്‍ട്ട് കിട്ടിയത് ബി ജെ പി യുടെ ആരോപണത്തിന് ശക്തിപകരുന്നതാണ്.
ഹെലികോപ്ടര്‍ കരാര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രകാശ് ജാവ്ദേക്കറിന്റെ ചോദ്യത്തിനു മറുപടിയായി കഴിഞ്ഞവര്‍ഷം പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞത് ഇറ്റലിയോട് വിശദീകരണം തേടിയിട്ടുണ്ട് എന്നായിരുന്നു. ഇറ്റലി സര്‍ക്കാരില്‍ നിന്ന് വിവരം കിട്ടാന്‍ ഇന്ത്യക്ക് പ്രയാസമൊന്നുമില്ലെന്നിരിക്കെ ആന്റണി ലോക്സഭയെ തെറ്റിധരിപ്പിച്ചതായി വ്യക്തമാകുന്നതായി ബിജെപി ആരോപിച്ചിരുന്നു.
അഴിമതിയെ എന്‍ഡിഎയെ ഭരണകാലവുമായി ബന്ധിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം പൊളിക്കുന്നതാണ് ഇറ്റാലിയന്‍ അന്വേഷണ റിപ്പോര്‍ട്ട്. 2003ന് ശേഷമാണ് മുഴുവന്‍ ഇടപാടുകളും നടന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര ഇടപെട്ടാണ് കരാര്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയതെന്ന എസ്.പി.ത്യാഗിയുടെ പ്രസ്താവന ചുവടുപിടിച്ചായിരുന്നു കോണ്‍ഗ്രസ് ബിജെപിയെക്കൂടി പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചത്.കരാര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതും അഴിമതിയും തമ്മില്‍ ഒരുബന്ധവും ഇല്ലെന്ന് അന്ന് വ്യോമസേനാ മേധാവിയായിരുന്ന എസ്. കൃഷ്ണസ്വാമി ഇന്നലെ വ്യക്തമാക്കുകയും ചെയ്തു.വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് ഒരു കത്തും ലഭിച്ചിട്ടില്ലന്നും അദ്ദേഹംപറഞ്ഞു.
എന്‍ഡിഎ ഭരണകാലത്ത് ടെന്‍ഡര്‍ നടപടികളില്‍ മാറ്റങ്ങള്‍ വരുത്തിയതിനെ മുതിര്‍ന്ന ബിജെപി നേതാവും വാജ്പേയി മന്ത്രിസഭയിലെ പ്രതിരോധമന്ത്രിയുമായിരുന്ന ജസ്വന്ത് സിങ്ങും ന്യായീകരിച്ചു. അന്നത്തേത് പ്രൊഫഷണലായുള്ള തീരുമാനമായിരുന്നെന്നും അഴിമതിയുണ്ടെങ്കില്‍ ദ്രുതഗതിയിലുള്ള അന്വേഷണം നടത്തേണ്ടിയിരുന്നെന്നും ജസ്വന്ത് വ്യക്തമാക്കി.
18000 ചതുരശ്ര അടിയുള്ള ഹെലികോപ്ടറുകളാണ് വി വി ഐ പി മാര്‍ക്കായി ഉപയോഗിച്ചിരുന്നത്.പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് സിയാച്ചിനില്‍ ഇടക്കിടെ പോകുമ്പോള്‍ ഹെലികോപ്ടറിന്റെ ഉയരം പ്രശ്നമായി. തുടര്‍ന്നാണ് 15000 ചതുരശ്ര അടി ഉയരമുള്ളത് മതിയെന്ന നിര്‍ദ്ദേശം എസ്പിജി വെച്ചത്. മാത്രമല്ല 18000 ചതുരശ്ര അടിയുള്ള ഹെലികോപ്ടര്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി മാത്രമാണുണ്ടായിരുന്നത്. ഉയരം കുറച്ചതിലൂടെ കുടുതല്‍ കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്നതിലൂടെ കരാര്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാവുകയായിരുന്നു.
ഇറ്റലിയിലെ പൊതുമേഖല സ്ഥാപനമായ വെസ്റ്റ്ലാന്‍ഡ് ഇന്ത്യയില്‍നിന്ന് 3600 കോടിയുടെ ഇടപാട് തരപ്പെടുത്തുന്നതിനായി കോഴ ഇനത്തിലേക്ക് 362 കോടി രൂപ വകമാറ്റിവച്ചിരുന്നതായിട്ടാണ് ഇറ്റാലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ടെന്‍ഡറിലെ നിര്‍ദേശങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി കോഴ നല്‍കുന്നതിനാണ് ഈ തുക വകയിരുത്തിയത്.
. ടുണീഷ്യയിലും ഇന്ത്യയിലും രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികള്‍ വഴി കൈക്കൂലിപ്പണം കൈമാറ്റം ചെയ്യുന്നത് പൂര്‍ത്തിയാകുംമുന്‍പാണ് അഴിമതിക്കഥ പുറത്തുവന്നത്.
അറസ്റ്റിലായ ഫിന്മെക്കാനിക്ക തലവന്‍ ഗിസെപ്പി ഓര്‍സി വെസ്റ്റ്ലാന്‍ഡ് തലവന്‍ എന്നിവര്‍ കോഴ നല്‍കുന്നതിനായി 217 കോടി രൂപ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന് കൈമാറിയിരുന്നു. ഇതുകൂടാതെ, ഗീഡോ ഹഷ്കെ, കാര്‍ലോ ജെറോസ എന്നീ ഇടനിലക്കാര്‍ക്ക് 2.8 കോടി രൂപയും നല്കി.ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയെ ആറോ ഏഴോ തവണ സന്ദര്‍ശിച്ചതായി ഇടനിലക്കാരന് ഹാഷ്കെ മൊഴി നല്കി.
ഇടപാടിന്റെ കമ്മീഷനായി 20 മില്യണ്‍ യൂറോ ലഭിച്ചുവെന്നും ഇതില്‍ 12 മില്യണ്‍ എസ്.പി ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ദോക്സ ത്യാഗി, സന്ദീപ് ത്യാഗി എന്നിവര്‍ക്ക് നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. ത്യാഗി സഹോദരന്മാരുടെ ഓഫീസില്‍ വെച്ചും വീട്ടില്‍വെച്ചുമാണ് വ്യോമസേനാ മേധാവിയെ കണ്ടത്. ഹെലികോപ്ടറുകളുടെ നിബന്ധനകള്‍ സംബന്ധിച്ച് ഈ കൂടിക്കാഴ്ചകള്‍ക്കിടയില്‍ ചര്‍ച്ച നടത്തിയെന്നും ഹാഷ്കെ വെളിപ്പെടുത്തിട്ടുണ്ട്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം എസ്.പി ത്യാഗി നിഷേധിച്ചു. ഗീഡോ ഹാഷ്കെയുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ ത്യാഗി ഇറ്റലി നടത്തിയ അന്വേഷണത്തില്‍ ഇടനിലക്കാരനെന്ന് കണ്ടെത്തിയ കാര്‍ലോ എന്നയാളെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് കണ്ടുമുട്ടിയതായി സമ്മതിച്ചു. എന്നാല്‍, അയാളുമായി കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നില്ല. അന്വേഷണറിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മൂന്നു സഹോദരന്മാര് തന്റെ ബന്ധുക്കളാണെന്നും അദ്ദേഹം സമ്മതിച്ചു. ജൂലി ത്യാഗി, ദോക്സ ത്യാഗി, സന്ദീപ് ത്യാഗി എന്നിവരാണ് ആരോപണവിധേയരായ സഹോദരങ്ങള്‍. എന്നാല്‍, അവരുമായി തനിക്ക് ബിസിനസ് ബന്ധമൊന്നുമില്ലെന്നും ത്യാഗി പറഞ്ഞു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: