തിരുവനന്തപുരം: വനിതാ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ബഹളമുണ്ടായത്. ബഹളം വച്ച പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരിപ്പ് ആരംഭിച്ചതോടെ സഭ നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത അവസ്ഥയായി. ഇതോടെ നടപടി ക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കിയ ശേഷം സഭ ഇന്നത്തേയ്ക്കു പിരിയുകയാണെന്നു സ്പീക്കര്‍ അറിയിച്ചു. ഇനി തിങ്കളാഴ്ച രാവിലെ8.30നാകും സഭ ചേരുക.
സൂര്യനെല്ലി കേസില്‍ പി ജെ കുര്യന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിത എംഎല്‍എമാരെ അക്രമിച്ചതില്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇന്നു നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ഉറപ്പ് പാലിക്കണമെന്നാണു പ്രതിപക്ഷം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് ചട്ടപ്രകാരം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. ഇതോടെ അന്വേഷണമെന്നു പറഞ്ഞ് വിഷയം നീട്ടിക്കൊണ്ടുപോയി പ്രതിപക്ഷത്തെ കളിയാക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ചോദിച്ചു. എത്രയും വേഗം നടപടി സ്വീകരിച്ചു കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.
അന്വേഷണം നടത്തിയ ശേഷം മാത്രമേ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയൂ എന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ എഴുന്നേല്ക്കുകയും സഭയുടെ നടുത്തളത്തില്‍ കുത്തിയിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: