ശ്രീനഗര്‍: നിയന്ത്രണരേഖ ലംഘിച്ച പാക് സൈനികനെ വധിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചു. കശ്മീരിലെ നൗഷേര സെക്ടറിലാണ് സംഭവം. പാക് സൈനികവക്താവിന്റെ അഭ്യര്‍ത്ഥന മാനിച്ച് മൃതദേഹം പാകിസ്ഥാന് വിട്ടുകൊടുക്കുമെന്നും ഇന്ത്യന്‍ സേന അറിയിച്ചു.
അറിയാതെയാണ് സൈനികന് അതിര്‍ത്തി മുറിച്ചു കടന്നതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ഇക്കഴിഞ്ഞ ജനുവരി എട്ടിന് അതിര്‍ത്തിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ പാക് സേന വധിച്ചിരുന്നു. അതില്‍ ഒരാളുടെ തല വെട്ടിയെടുക്കുകയും ചെയ്തു. ഇത് അതിര്‍ത്തിയില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാക് പട്ടാളക്കാരനെ ഇന്ത്യന്‍ സേന വധിച്ചിരിക്കുന്നത്.
നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറിയ സൈനികനെ ഇന്ത്യന്‍ സൈനികര്‍ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് കമാന്‍ഡ് സൈനിക വക്താവ് ലഫ്.കേണല്‍ രാജേഷ് കാലിയ പറഞ്ഞു. അയാളില്‍ നിന്ന് എ.കെ.47 റൈഫിളും കണ്ടെത്തി. തങ്ങളുടെ പട്ടാളക്കാരില്‍ ഒരാള്‍ അശ്രദ്ധയോട് കൂടി നിയന്ത്രണ രേഖ മറികടന്നതായി പാക് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതിനിടെ ജമ്മു– കാശ്മീരിലെ പൂഞ്ച് സെക്റ്ററിലെ പോസ്റ്റിന് നേരെ പാകിസ്ഥാന് സൈന്യം വെടിയുതിര്‍ത്തെങ്കിലും ആളപായമില്ല. പാക് സൈന്യം വെടിവച്ചതോടെ ഇന്ത്യ തിരിച്ചടിച്ചുവെന്നും രാത്രി എട്ട് മണിക്ക് ആരംഭിച്ച വെടിവെയ്പ് പതിനൊന്ന് മണിവരെ നീണ്ടുനിന്നെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: