പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് പാരിസ്ഥിതികാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി-വനംവകുപ്പ് മന്ത്രി ജയന്തി നടരാജന്. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും ആറന്മുള പൈതൃകഗ്രാമ കര്‍മ്മ സമിതിയും നല്കിയ നിവേദനത്തിനുള്ള മറുപടി കത്തിലാണ് കേന്ദ്രപരിസ്ഥിതി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്താവള നിര്‍മ്മാണത്തിന്റെ പേരില്‍ കെജിഎസ് ഗ്രൂപ്പ് നടത്തിയ നിയമലംഘനങ്ങളെപ്പറ്റി നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ജയന്തി നടരാജന് സുഷമാ സ്വരാജിനയച്ച കത്തില്‍ വ്യക്തമാക്കി. ജനുവരി 31നാണ് കേന്ദ്രവനം-പരിസ്ഥിതിമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിന് ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കത്തുനല്‍കിയത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്കില്ലെന്നു വ്യക്തമായതോടെ പ്രതിരോധ-വ്യോമയാന മന്ത്രാലയങ്ങള്‍ നല്കിയ അനുമതിയും അപ്രസക്തമായി മാറി. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കു വിധേയമായിട്ടാണ് ഈ മന്ത്രാലയങ്ങള്‍ വിമാനത്താവളത്തിന് നേരത്തെ അനുമതി നല്‍കിയത്.
ഇതുകൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനം,സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ അനുമതി വാങ്ങണമെന്നും പ്രതിരോധ മന്ത്രാലയം കെജിഎസ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകളൊന്നും പാലിക്കാന്‍ കമ്പനിക്കു സാധിക്കാതെ വന്നതോടെ പ്രതിരോധ-വ്യോമയാന മന്ത്രാലയങ്ങള്‍ നല്കിയ അനുമതിയും ദുര്‍ബലമായി. എല്ലാ അനുമതിയും ലഭിച്ചുവെന്നു പറഞ്ഞ് പത്തുശതമാനം ഓഹരി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരും പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായിട്ടുണ്ട്.
കൂടാതെ വ്യാവസായ മേഖലാ പ്രഖ്യാപനം മന്ത്രിസഭയുടെ തീരുമാനത്തോടെയല്ലായിരുന്നു എന്ന വിവരവും പുറത്തുവന്നതാണ്. ഇത്തരം വിവരങ്ങള്‍ വ്യക്തമായതോടെ കൂടുതല്‍ പ്രതിസന്ധിയിലാകുന്നത് സംസ്ഥാന സര്‍ക്കാരും പ്രദേശത്തെ എം.പിമാരായ ആന്റോ ആന്റണിയും പ്രൊഫ.പി.ജെ.കുര്യനുമാണ്.
വിവിധ മന്ത്രാലയങ്ങളുടെ അനുമതികള്‍ ആദ്യമേ വാങ്ങി സ്കെച്ചും പ്ലാനും എസ്റ്റിമേറ്റും പോലും ഇല്ലാതെ നിര്‍മ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ച വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ദിവസംതോറും വര്‍ദ്ധിച്ചു വരികയാണ്. പത്തനംതിട്ട ജില്ലയിലെ ചില ജനപ്രതിനിധികള്‍ക്ക് വിമാനത്താവള പദ്ധതിയില്‍ ഷെയര്‍ നല്‍കുമെന്ന ധാരണയില്‍ കമ്പനി അധികൃതരുമായി ചേര്‍ന്ന് നടന്ന നിരവധി നിയമവിരുദ്ധ പ്രവര്‍ത്തികള്‍ വരും ദിവസങ്ങളിലും പുറത്തു വരുമെന്നറിയുന്നു. എവിടെയാണ് വിമാനത്താവളം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം എന്നു ചൂണ്ടിക്കാണിക്കാന്‍ പോലും കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അവ്യക്തതകളുംും ദുരൂഹതകളും നിറഞ്ഞ വന്‍ ഭൂമി കുംഭകോണമാണ് ആറന്മുളയില് നടന്നതെന്നാണ് സൂചന. പ്രദേശത്ത് സ്ഥലം വാങ്ങിയതിലും അനുമതി നേടുന്നതിനും രേഖകള്‍ അനുകൂലമാക്കിയെടുക്കുന്നതിനും ഒട്ടേറെ വഴിവിട്ട ചരടുവലികളും അഴിമതിയും പണമിടപാടുകളും നടന്നിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: