കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ഒന്നോടെയാണ് വി.എസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയും കുടുംബാംഗങ്ങളുമായും അദ്ദേഹം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു.
കേസിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വി.എസിന്റെ സന്ദര്‍ശനത്തിന് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള പ്രാദേശിക നേതാക്കളും വി.എസിനൊപ്പം ഉണ്ടായിരുന്നു. കേസ് നിയമപരമായ വഴിക്ക് പോകുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ നിയമജ്ഞരുമായി ആലോചിച്ച ശേഷം ചെയ്യുമെന്നും വി.എസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ പിതാവ് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം വിശ്രമത്തിലാണ്. അദ്ദേഹത്തെ കാണുന്നതിന് വേണ്ടിയാണ് താനെത്തിയതെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തങ്ങളെ ഇതുവരെ ആരും സന്ദര്‍ശിച്ചിരുന്നില്ലെന്നും ഈ അവസ്ഥയില്‍ വി.എസ് തങ്ങളെ കാണാനെത്തിയത് ഏറെ ആശ്വാസപ്രദമാണെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ് മാണി മാര്‍ക്കോസ് പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇടപെടാമെന്ന ഉറപ്പൊന്നും വി.എസ് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനെല്ലി കേസില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരേയുള്ള വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച. കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനു വി.എസ് കത്തു നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘത്തലവന് സിബി മാത്യു ശ്രമം നടത്തിയെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ആവശ്യമെങ്കില്‍ കേസില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: