ന്യൂദല്‍ഹി: ഹെലികോപ്ടര്‍ വിവാദം കത്തിപ്പടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശനവുമായി സിഎജിയും. അധികാരം കയ്യാളുന്നവര്‍ തികഞ്ഞ മുട്ടാളന്മാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊടുങ്കാറ്റഴിച്ചുവിട്ട ഇറ്റാലിയന്‍ ഹെലികോപ്ടര്‍ ഇടപാട് സംബന്ധിച്ചുള്ള കണക്കുകള്‍ പരിശോധിച്ചുവരികയാണെന്നും ഉടന്‍തന്നെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധവകുപ്പിലെ ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഹെലികോപ്ടര്‍ ഇടപാട് സംബന്ധിച്ച് പുറത്തുവിടുന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. മുംബൈയില്‍ നടന്ന ഒരു ബാങ്കിംഗ് ചര്‍ച്ചായോഗത്തിലെ ചോദ്യോത്തര വേളയിലാണ് വിനോദ് റായ് കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
നിശബ്ദ ഭൂരിപക്ഷത്തിനെതിരായ കടന്നുകയറ്റമാണ് രാജ്യത്ത് നടക്കുന്നത്. ഭരിക്കാനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമാണെന്ന മിഥ്യാധാരണ പുലര്‍ത്തുന്നവരാണ് അധികാരവര്‍ഗം. അതിനാലാണ് ഇവരെ മുട്ടാളന്മാരെന്ന് വിശേഷിപ്പിച്ചത്. തെറ്റ് സംഭവിക്കുമ്പോള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് പറയാറുള്ളത്. എന്നാല്‍ സാധാരണക്കാരന്റെ കാര്യത്തില്‍ ഇത് സംഭവിക്കുന്നില്ല. റിട്ടയര്‍മെന്റിനുശേഷം സജീവരാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് അതിലെന്താണ് തെറ്റെന്ന് റായ് തിരിച്ച് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: