ന്യൂദല്‍ഹി: മല്‍സ്യതൊഴിലാളികളെ വധിച്ച കടല്‍ വെടിവയ്പ്പ് കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ കേന്ദ്രനയം തുടരുന്നു. ഇതുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രത്യേക കോടതി രൂപീകരിക്കാനുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. സുപ്രീംകോടതി ഉത്തരവുണ്ടായി ഒരു മാസം കഴിഞ്ഞിട്ടും വിദേശ-നിയമ മന്ത്രാലയങ്ങള്‍ നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടത് വിദേശ മന്ത്രാലയമാണ്. പ്രത്യേക കോടതി രൂപീകരണത്തിനായുള്ള നിര്‍ദ്ദേശം നിയമമന്ത്രാലയത്തിനു നല്‍കണം. ഇവിടെ നിന്നാണ് ജഡ്ജിയെ തെരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ദല്‍ഹി ഹൈക്കോടതിയെ ഏല്‍പ്പിക്കുക. എന്നാല്‍ വിദേശ മന്ത്രാലയങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് നിയമമന്ത്രാലയത്തില് നിന്ന് വ്യക്തമായി.
മന്ത്രാലയങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം വൈകുന്തോറും നിയമ വൃത്തങ്ങള്‍ സ്വീകരിക്കേണ്ട നടപടികളും അനിശ്ചിതമായി നീളുകയാണ്. സെഷന്‍സ് കോടതികളുടെ ഭരണച്ചുമതലയുള്ള ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് പ്രത്യേക കോടതിക്കു വേണ്ടി ജഡ്ജിയെ കണ്ടത്തേണ്ടത്. കേസിനെക്കുറിച്ച് നന്നായി അറിയാവുന്നതും ഇത്തരം കേസുകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ളവരേയും വേണം ഇതിനായി പരിഗണിക്കാന്‍. കൂടാതെ തീരദേശ നിയമമനുസരിച്ചാവും വിചാരണയെന്നതും ജഡ്ജിയെ തീരുമാനിക്കുന്നതിനുള്ള കാലതാമസം സൂചിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മന്ത്രാലയങ്ങള്‍ സ്വീകരിക്കുന്ന ഈ ‘തണുപ്പന്മട്ട്്’ കേസിന്റെ വിചാരണ വൈകിപ്പിക്കും. ജഡ്ജിയെ ഹൈക്കോടതി തീരുമാനിക്കുമെങ്കിലും അന്തിമ തീരുമാനത്തിനായി ഫയല്‍ വീണ്ടും നിയമമന്ത്രാലയത്തിലേക്കും പിന്നീട് വിദേശമന്ത്രാലയത്തിലേക്കും അവിടന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ വഴി സുപ്രീംകോടതിയിലേക്കും യാത്ര ചെയ്യേണ്ടി വരും. സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും ജഡ്ജിയെ അന്തിമമായി തീരുമാനിച്ച് വിജ്ഞാപനമിറക്കുക.
പ്രത്യേക കോടതി രൂപീകരണത്തിനായി ഉടനടി നടപടിയെടുക്കണമെന്നാണ് കഴിഞ്ഞ 18ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ഉത്തരവിട്ടത്. എന്നാല്‍ വിവിധ മന്ത്രാലയങ്ങളെടുക്കുന്ന കാലതാമസം കാരണം നീതിവ്യവസ്ഥയ്ക്കും സമയപരിധിക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ നടത്താന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കേസിന്റെ പ്രാരംഭ ഘട്ടം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ഇറ്റലി ‘പ്രീണനം’ വിവാദങ്ങളുണ്ടാക്കിയിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീണ്‍.പി.റാവല്‍ കേരളത്തിനെതിരെ ഇറ്റലിക്ക് വേണ്ടി സുപ്രീംകോടതിയില്‍ സംസാരിച്ചത് സര്‍ക്കാരിന്റെ താല്പര്യങ്ങളെ സൂചിപ്പിക്കുന്നു. വിചാരണ തുടങ്ങാനുള്ള കാലതാമസം മറീനുകള്ക്കെതിരെയുള്ള തെളിവുകളേയും സാക്ഷികളേയും ദുര്‍ബലപ്പെടുത്തുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ആരോപണ വിധേയരായ ഇറ്റാലിയന്‍ മറീനുകള്‍ ഇറ്റാലിയന്‍ എംബസിയുടെ സംരക്ഷണയില്‍ രാജ്യതലസ്ഥാനത്ത് സുഖമായി കഴിയുന്നു. തൊട്ടടുത്തുള്ള ചാണക്യപുരിയിലെ പൊലീസ് സ്റ്റേഷനില്‍ ആഴ്ച്ചയില്‍ ഒരു ദിവസം പോയി റിപ്പോര്‍ട്ട് ചെയ്യുകയാണിവര്‍.
കേരള തീരത്തുനിന്ന് 20.5 നോട്ടിക്കല്‍ മെയില്‍ ദൂരെയാണ് സംഭവം നടന്നതെന്നും 12 നോട്ടിക്കല്‍ മെയില്‍ ദൂരപരിധിക്കുള്ളില്‍ മാത്രമേ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നടപടിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞാണ് കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവുണ്ടായത്.
2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. നീണ്ടകരയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ രണ്ടു പേരെ ഇറ്റാലിയന്‍ ചരക്കുകപ്പലായ ‘എന്റിക ലെക്സി’യിലെ സുരക്ഷാഭടന്മാരായ ലസ്തോറ മാസിമിലിയാനോ, സല്‍വാതോറോ ലിയോണ്‍ എന്നിവര്‍ വെടിവച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജെലസ്റ്റിന്‍ (വാലന്റൈന്‍ 50), എരമത്തുറ സ്വദേശി അജീഷ് പിങ്കു (21) എന്നിവരാണ് നാവികരുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. കൊല്ലം സെഷന്‍സ് കോടതിയാണ് കേരളത്തില്‍ കേസ് പരിഗണിച്ചിരുന്നത്. കപ്പലിനുനേരെ വന്ന ബോട്ടിലേക്ക് കടല്‍ക്കൊള്ളക്കാരെന്നു കരുതിയാണ് വെടിവച്ചതെന്നാണ് നാവികരുടെ അവകാശവാദം.
ക്രൈസ്തവ പുരോഹിതരെ കൂട്ടുപിടിച്ച് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ഒത്താശയോടെ കേസ് ഇല്ലാതാക്കാന്‍ ഇറ്റലി ശ്രമിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തിലും സംഭവം ശ്രദ്ധേയമായിരുന്നു. മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ സ്വാധീനിച്ച് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതില്‍ ഇറ്റലിയും പുരോഹിതരും വിജയിച്ചിരുന്നു. നാട്ടുകാര്‍ സംഭവം ഏറ്റെടുത്തതോടെ കേസ് ഇല്ലാതാക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമവും ഫലിച്ചില്ല.
ലക്ഷ്മി രഞ്ജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: