കോട്ടയം: മധ്യകര്ണ്ണാടകത്തിലെ സാഗറില്‍ നിന്നും കഴിഞ്ഞദിവസം പിടിയിലായ സൂര്യനെല്ലിക്കേസിലെ മൂന്നാം പ്രതി ധര്‍മരാജനെ കോട്ടയത്തെ പ്രത്യേക കോടതിയില്‍ ഇന്നലെ രാവിലെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സൂര്യനെല്ലിക്കേസ് വിചാരണ നടന്ന കോട്ടയത്തെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം ധര്‍മരാജനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊന്‍കുന്നം സി.ഐ: രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കര്‍ണ്ണാടകത്തിലെ സാഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഒരു ക്ഷേത്രത്തിനു സമീപത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഏതാനും ദിവസം മുമ്പ് ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉണ്ടായിരുന്ന താടിയും മുടിയും മാറ്റി തല മുണ്ഡനം ചെയ്ത് വേഷപ്രഛന്നനായ നിലയിലായിരുന്നു പിടികൂടുമ്പോള്‍ ധര്മരാജന്.
രാവിലെ പതിനൊന്നു മണിക്കു മുമ്പായി തന്നെ ധര്‍മരാജനുമായുള്ള സംഘം കോട്ടയത്തെ കോടതി വളപ്പിലെത്തി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം തന്നെ ഇവിടെ ബന്തവസ്സ് സൃഷ്ടിച്ചിരുന്നു. ധര്‍മരാജനെ കോടതിയില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് പ്രത്യേക കോടതി വളപ്പില്‍ രാവിലെ മുതല്‍ തന്നെ എത്തിയിരുന്നത്.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12 മണിയോടെ ധര്‍മരാജനെ കോട്ടയം സ്പെഷ്യല്‍ സബ് ജയിലില്‍ എത്തിച്ചു. ഇയാളെ ഇന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് വാചാലനായ ധര്മരാജന് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. മാധ്യമപ്രവര്‍ത്തകരോട് സംവദിപ്പിക്കാതിരിക്കാന് പോലീസും പ്രത്യേകം ശ്രദ്ധവച്ചിരുന്നു. വെള്ളിയാഴ്ച നാലുമണിയോടെ മൈസൂറില്‍ നിന്നു പുറപ്പെട്ട സംഘം മാക്കൂട്ടം ചുരത്തിലൂടെ തലശേരി വഴി തൃശൂര്‍ കുന്നംകുളത്ത് രാത്രിയെത്തി വിശ്രമിച്ചശേഷം ഇന്നലെ രാവിലെയാണ് യാത്ര പുനരാരംഭിച്ചത്. പിന്നീട് മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ധര്‍മരാജനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് കോട്ടയത്തെ കോടതിയില്‍ എത്തിച്ചത്.
മൂന്നുദിവസത്തെ തിരച്ചിലിനൊടുവില്‍ കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഷിമോഗയില്‍ നിന്ന് 73 കിലോമീറ്റര്‍ അകലെ സാഗറില്‍ സിഎല്‍ റോഡിനു സമീപം ദേവീക്ഷേത്രത്തിന് സമീപത്തു നിന്നാണ് ധര്‍മരാജനെ കണ്ടെത്തിയത്.
2002 ജൂലൈ 13ന് അഡ്വ. ധര്മരാജന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോട്ടയത്തെ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 2005 ജനുവരി 20ന് ധര്‍മരാജനൊഴികെ മറ്റു പ്രതികളെ കുറ്റ ക്കാരല്ലെന്നു കണ്ട് ഹൈക്കോടതി വിട്ടയച്ചു. ധര്‍മരാജന്റെ ജീവപര്യന്തം ശിക്ഷ അഞ്ചു വര്‍ഷമാക്കി ഇളവുചെയ്യുകയും ചെയ്തു. പിന്നീട് 2005 ഏപ്രിലില്‍ ജാമ്യത്തില്‍ പോയ ധര്മരാജന് മുങ്ങുകയായിരുന്നു. പി.ജെ. കുര്യനെതിരെ വെളിപ്പെടുത്തലുമായി ഒരു സ്വകാര്യ ടിവി ചാനലില്‍ പ്രത്യക്ഷപ്പെട്ട ധര്‍മരാജനെ പിടികൂടാന്‍ 12ന് വൈകിട്ടാണു കേരള പോലീസിന്റെ സംഘം കര്‍ണ്ണാടകയിലേയ്ക്ക് പുറപ്പെട്ടത്. ‘ഓപ്പറേഷന് സണ്‍റൈസ്’ എന്നായിരുന്നു ഈ ദൗത്യത്തിന് നല്കിയ പേര്.
കേരള, കര്‍ണാടക പോലീസിലെ സൈബര്‍ സെല്ലുകളുടെ സഹായത്തോടെ ധര്‍മരാജന്റെ മൊബെയില്‍ സിഗ്നലുകളെ പിന്തുടര്ന്നാണ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇയാള്‍ ഷിമോഗയില്‍ നിന്നു സാഗറിലെത്തിയത്. സൈബര്‍ സെല്‍ നല്കിയ വിവരമനുസരിച്ച് പിന്നീട് പോലീസ് സംഘം എത്തുകയായിരുന്നു. പൊന്‍കുന്നം സിഐ രാജ്കുമാര്, അയര്‍ക്കുന്നം എസ്ഐ എസ്. നിസാം, ഗ്രേഡ് എസ്ഐ ചാക്കോ സ്കറിയ, സിവില്‍ പോലീസ് ഓഫീസര്‍ ഷിബുക്കുട്ടന് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: