കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണശാലയിലേക്കു മാലിന്യം കൊണ്ടുവരേണ്ടെന്നു പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്. മാലിന്യം നീക്കം നിരോധിച്ചു കൊണ്ടു കൊച്ചിന് കോര്‍പ്പറേഷനു പഞ്ചായത്തു സ്റ്റോപ് മെമ്മോ നല്കി. ബ്രഹ്മപുരം പ്ലാന്റില്‍ തീപിടിത്തം ഉണ്ടായ ശേഷവും മാലിന്യം നിക്ഷേപിക്കാന്‍ നടത്തിയ നീക്കമാണു വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.
കോര്‍പ്പറേഷന്റെ നടപടിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു പ്രദേശവാസികള്‍. പ്രശ്നം പരിഹരിക്കാതെ മാലിന്യം കൊണ്ടുവരുതെന്നു കളക്ടര്‍ വഴി കോര്‍പ്പറേഷനെ അറിയിച്ചിരുന്നു.
എന്നാല്‍ ഇന്നു രാവിലെ സംസ്കരണശാലയില്‍ മാലിന്യം എത്തിക്കാന്‍ ശ്രമം നടത്തി. ഇതു പ്രകാരം എത്തിയ മാലിന്യ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു മടക്കി അയച്ചു. കൂടുതല്‍ വാഹനങ്ങളെത്തിയാല്‍ തടയാനായി നാട്ടുകാര്‍ സ്ഥലത്ത് സംഘടിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ബ്രഹ്മപുരം പ്ലാന്റില്‍ തീപിടുത്തം ഉണ്ടായതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. പ്ലാന്റ് വളപ്പില്‍ കുന്നുകൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ തീ പിടിക്കുകയായിരുന്നു. ബ്രഹ്മപുരം, കരിമുകള്‍, പെരിങ്ങാല, പിണര്‍മുണ്ട, പാടിത്താക്കര തുടങ്ങിയ പ്രദേശങ്ങളില്‍ പുക തിങ്ങിനിറഞ്ഞ സ്ഥിതിയായിരുന്നു. ഈ പുകയേറ്റ് നാട്ടുകാരില്‍ പലരുടെയും കണ്ണുകള്‍ക്ക് നീറ്റല്‍, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. തീ ഇപ്പോഴും പൂര്‍ണമായി അണയ്ക്കാനായിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
നാട്ടുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഇവിടെ വീണ്ടും മാലിന്യം തള്ളാന്‍ തുനിഞ്ഞാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് വി.പി സജീന്ദ്രന് എംഎല്‍എ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: