തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കി പതിനഞ്ച് ദിവസത്തിനകം അറിയിക്കണമെന്ന് കെ.എസ്.ഇ.ബിയോട് കേന്ദ്ര സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് ആവശ്യപ്പെട്ടു.
വൈദ്യുതി വിതരണം സ്വകാര്യ നിയന്ത്രണത്തിലാവുന്നതോടെ ഇവിടത്തെ വൈദ്യുതി നിരക്കുകള്‍ കുത്തനെ കൂടും. ഈ മാസം ആദ്യം ദല്‍ഹിയില്‍ വൈദ്യുതി മന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളേക്കാള്‍ സ്വകാര്യവത്ക്കരണമോ പൊതു-സ്വകാര്യ പങ്കാളിത്തമോ ഫ്രാഞ്ചൈസിയോ ആണ് നല്ലതെന്ന് ആഭിപ്രായം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്രം കത്തയച്ചത്.
വൈദ്യുതി വിതരണ മേഖലയിലെ നഷ്ടം നികത്താന്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്സിഡി ലഭിക്കണമെങ്കില്‍ അതിനൊപ്പമുള്ള സാമ്പത്തിക പുനഃസംഘടനാ പദ്ധതി അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നു. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം വേണം എന്ന പ്രധാന വ്യവസ്ഥ ഉള്‍പ്പെടുന്ന പദ്ധതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.
ഊര്‍ജ്ജ മേഖലയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന തലത്തില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. 2011-12ല്‍ കെ.എസ്.ഇ.ബിക്കുണ്ടായ 241 കോടി രൂപയുടെ ലാഭം നാമമാത്രമാണെന്നും ഈ സാഹചര്യത്തില്‍ സ്വകാര്യവത്കരണത്തിനുള്ള നടപടി വേണമെന്നും പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് സി.എം.ഡി. സത്നാം സിങ്ങ്. കെ.എസ്.ഇ.ബിയുടെ ഉത്പാദന, പ്രസരണ, വിതരണ മേഖലകള്‍ക്ക് 2028 കോടി രൂപയുടെ സാമ്പത്തിക സഹായം ഏര്‍പ്പാടാക്കി നല്‍കാമെന്ന് പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ വിതരണ ശൃംഖലയുടെ സാമ്പത്തികാരോഗ്യത്തെക്കുറിച്ച് സംശയമുണ്ടെന്ന് സത്നാംസിങ് പറയുന്നു.
ഉത്പാദന, പ്രസരണ മേഖലകള്‍ക്ക് ഇനി സഹായം ലഭ്യമാക്കുന്നത് വിതരണ മേഖലയുടെ സ്വകാര്യവത്കരണം പൂര്‍ത്തിയാക്കിയ ശേഷമേ ഉണ്ടാവൂ എന്ന് പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ കാര്യത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് ഇപ്പോള്‍ ചെലുത്തുന്നത്. കഴിഞ്ഞ രണ്ടു മാസവും വൈദ്യുതി ബോര്‍ഡില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത് പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് ലഭ്യമാക്കിയ വായ്പ ഉപയോഗിച്ചാണ്. ഈ സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിലെ വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാനാണ് ശ്രമിക്കുന്നത്.
ഇവിടത്തെ വൈദ്യുതി വിതരണ മേഖലയുടെ നിയന്ത്രണം കൈയടക്കാന്‍ ലക്ഷ്യമിടുന്ന വന്‍കിട വ്യവസായികളുടെ കടുത്ത സമ്മര്‍ദ്ദം ഈ നീക്കത്തിനു പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: