കൊച്ചി: കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഇല്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തറപ്പിച്ച് പറയുമ്പോഴും, സംസ്ഥാനത്തെ വനമേഖലയില്‍ മാത്രമല്ല ഗ്രാമീണ മേഖലയിലും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമാകുന്നു. ഇന്നലെ എറണാകുളം പ്രസ്ക്ലബില്‍ സായുധസമരത്തിന് ആഹ്വാനംചെയ്യുന്ന മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത സംഭവം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നിരീക്ഷണം നടക്കുമ്പോള്‍തന്നെയാണ് കൊച്ചിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നത് വളരെ ഗൗരവത്തോടെ കാണേണ്ട വസ്തുതയാണ്. ആന്ധ്രയിലും തമിഴ്നാട്ടിലും നിരോധനമുള്ള റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് (ആര്‍ഡിഎഫ്) എന്ന സംഘടനയുടെ പേരിലാണ് ലഘുലേഖ. സംസ്ഥാന സെക്രട്ടറി അജയന് മണ്ണൂര്‍ ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഴിമതിയിലും സ്ത്രീപീഡനങ്ങളിലും മുങ്ങിനില്ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വന്തം ജനതക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് ലഘുലേഖയില്‍ പറയുന്നു. കൂടാതെ വനമേഖലയില്‍നിന്നും പട്ടാളത്തെ പിന്‍വലിക്കണമെന്നും വനം ആദിവാസികളുടേതാണെന്നും പറയുന്ന ലഘുലേഖ രാജ്യത്തെ ഒന്നടങ്കം ഒരു സൈനിക രാജിന് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവെച്ച ഓപ്പറേഷന് ഗ്രീന്‍ഹണ്ട് എന്ന സൈനിക നടപടിയുടെ ഭാഗമായാണ് ഓപ്പറേഷന് ബ്രഹ്മഗിരി എന്ന പേരില്‍ കഴിഞ്ഞ ഒരു മാസത്തെ തയ്യാറെടുപ്പോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു. മാസങ്ങള്‍ക്ക് മുമ്പ് മാവേലിക്കരയില്‍നിന്നും അഞ്ച് മാവോയിസ്റ്റുകള്‍ പിടിയിലായ കേസിലെ ഒന്നാം പ്രതിയാണ് അജയന്മണ്ണൂര്. ഇയാള്‍ പോലീസിന്റെ ശക്തമായ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് പറയപ്പെടുന്നു.
എന്ത് വിലകൊടുത്തും കേരളത്തില്‍ സായുധവിപ്ലവം നടത്താനുള്ള തയ്യാറെടുപ്പിലാണ് മാവോയിസ്റ്റുകള്‍. ഇതിന് നിലയൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അവരെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കഴിഞ്ഞ ഡിസംബര്‍ 10, 11, 12 തീയതികളില്‍ ഹൈദരാബാദില്‍ നടന്ന രഹസ്യയോഗത്തില്‍ കേരളത്തില്‍നിന്നുമുള്ള അഞ്ചുപേര്‍ പങ്കെടുത്തതായിട്ടാണ് പോലീസ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സായുധ വിപ്ലവം സൃഷ്ടിക്കാനാണ് ഇവര്‍ തീരുമാനമെടുത്തിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ യോഗത്തില്‍ ഒരു പെരുമ്പാവൂര്‍ സ്വദേശിയും പങ്കെടുത്തിരുന്നു. എന്നാല്‍ പോലീസ് പഴയ മുഖങ്ങളില്‍ മാത്രം തിരയുകയാണ്. ഇതിനാല്‍ പത്ത് മുപ്പത് പേരില്‍ മാത്രമായി അന്വേഷണം ഒതുങ്ങുന്നു. പുതിയതായി സംഘടനയിലേക്ക് എത്തിച്ചേര്ന്നവരെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് യാതൊരു വിവരവും ഇല്ല.
സായുധവിപ്ലവത്തിലൂടെ ഭരണം പിടിക്കാനൊന്നുമല്ല. മറിച്ച് കൂടുതല്‍ പേരെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. വിലക്കയറ്റവും അഴിമതിയും സ്ത്രീപീഡനവും കൊണ്ട് പൊറുതിമുട്ടിയ ജനം ഒരു സായുധവിപ്ലവം ആഗ്രഹിക്കുന്നുണ്ടെന്ന കണക്കുകൂട്ടലാണ് ഇവര്‍ക്കുള്ളത്. ഇക്കാര്യം വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യംചെയ്യുന്നത്. മാവോയിസ്റ്റുകള്‍ക്ക് ചില മുസ്ലീം തീവ്രവാദസംഘടനയുടെ പിന്‍ബലവും സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്. മല്ലരാജ റെഡ്ഡി പെരുമ്പാവൂരില്‍ അറസ്റ്റിലാകുന്നതിന്മുമ്പ് ഒരു മുസ്ലീം തീവ്രവാദ സംഘടനയുമായി ചര്‍ച്ച നടത്തിയ കാര്യം പോലീസിന് അറിയാവുന്നതാണ്. ഇത് സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷയെതന്നെ ബാധിച്ചേക്കും.
- കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: