തിരുവനന്തപുരം: സൂര്യനെല്ലി വിഷയത്തികേസില് പി.ജെ കുര്യന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ നിയമസഭക്കു പുറത്ത് വനിതാ എം.എല്‍.എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്പെന്ഷന്. എസ്.ഐ കെ കെ രമണിയെയാണ് സസ്പെന്‍ഡ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
സിപിഐ അംഗങ്ങളായ ഇ.എസ് ബിജിമോള്‍, ഗീതാഗോപി എന്നിവര്‍ക്കു നേരെ പോലീസ് മര്‍ദ്ദനം നടത്തിയെന്നാണ് ആരോപണം. ഇന്നു രാവിലെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് വിഷയം സഭയ്ക്കു മുന്നില്‍ അവതരിപ്പിച്ചത്. വനിതാ എം.എല്‍.എമാരെ മര്‍ദിച്ച സംഭവത്തില്‍ നടപടി നീട്ടിക്കൊണ്ടു പോകാനാവില്ലെന്നു വി.എസ് വ്യക്തമാക്കി. ഇതോടെ വനിതാ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതായി മന്ത്രി അറിയിക്കുകയായിരുന്നു.
വൈകിയാണെങ്കിലും നടപടി ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. അതിക്രൂരമായാണ് പോലീസ് ഇടപെട്ടതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വിഷയത്തില്‍ പോലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പലതവണ നിയമസഭ സ്തംഭിപ്പിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കുറ്റക്കാരായ പോലീസുകാരെ സസ്പെന്‍ഡ് ചെയ്യാതെ ജൂഡീഷല്‍ അന്വേഷണം അംഗീകരിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: