കോഴിക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ കെ സുധാകരന്റെ പ്രസ്താവനയില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. സുധാകരന്റെ പരാമര്‍ശം അറിഞ്ഞില്ലെന്ന ചെന്നിത്തലയുടെ നിലപാട് തെറ്റാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
വിഷയത്തില്‍ ചെന്നിത്തല അഭിപ്രായം പറയുക തന്നെ വേണം. സുധാകരന് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അഭിപ്രായം പറയേണ്ടിടത്ത് കെ.പി.സി.സി പ്രസിഡന്റ് ശക്തമായി അഭിപ്രായം പറയണം. രമേശ് ചെന്നിത്തലയുടെ മൗനം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സുധാകരന്റെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഐഎസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനും മഹിളാ കോണ്‍ഗ്രസും യുവമോര്‍ച്ചയും രംഗത്തെത്തിയിരുന്നു. സൂര്യനെല്ലി കേസിലെ ഇരയായ പെണ്‍കുട്ടി വേശ്യാവൃത്തി നടത്തി പണവും വാങ്ങി, പീഡിപ്പിച്ചുവെന്ന് വിളിച്ചുപറഞ്ഞ് നടക്കുന്നത് ശരിയല്ലെന്നാണ് സുധാകരന് പറഞ്ഞത്.
മസ്ക്കറ്റില്‍ വെച്ചാണ് സുധാകരന് പെണ്‍കുട്ടിക്കെതിരെ ക്രൂരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പി.ജെ. കുര്യനെതിരെയുള്ള വി.എസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്നും, ജസ്റ്റിസ് ബസന്തിന്റെ പരാമര്‍ശങ്ങള്‍ വസ്തുതാപരമാണെന്നും സുധാകരന് പറഞ്ഞിരുന്നു.
കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച് ആശങ്ക വേണ്ട. മാവോയിസ്റ്റുകള്‍ കേരളത്തെ താവളമാക്കിയതായി ആധികാരിക രേഖകള്‍ ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: