ന്യൂദല്‍ഹി: വീരപ്പന്റെ നാല് കൂട്ടാളികളുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ബുധനാഴ്ച്ച വരെയാണ് സ്റ്റേ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കോടതിയെ സമീപിക്കുന്നതിന് വേണ്ടിയാണിത്. സാങ്കേതികമായി കോടതിക്ക് മുമ്പാകെയുള്ള ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീരപ്പന്റെ സഹോദരന് ജ്ഞാനപ്രകാശ്, അനുയായികളായ മീശൈ മഠയ്യ, സൈമണ്‍, ദിലവേന്ദ്ര എന്നിവര്‍ക്ക് വേണ്ടി അഭിഭാഷകനായ ഷമിക് നാരായണനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതില്‍ വരുത്തിയ കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
എന്നാല്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചില്ലെന്ന് കേസ് പരിഗണിക്കവേ കോടതി ആരാഞ്ഞു. രണ്ടു ദിവസത്തിനകം അപേക്ഷ നല്‍കാനും ബന്ധുക്കളോട് കോടതി ആവശ്യപ്പെട്ടു. ഇതിന് വേണ്ടിയാണ് സുപ്രീംകോടതി വധശിക്ഷ ബുധനാഴ്ച വരെ സ്റ്റേ ചെയ്തത്. ബുധനാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും.
1993ല്‍ വീരപ്പനൊപ്പം ചേര്‍ന്ന് 22 പോലീസുകാരെ കൊലപ്പെടുത്തിയതിനാണ് നാലു പേരെയും വധശിക്ഷയ്ക്ക് വിധിച്ചത്. 204ല്‍ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ദയാഹര്‍ജി ഫെബ്രുവരി 13ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തത് ഉള്‍പ്പടെയുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് വീരപ്പന്റെ കൂട്ടാളികള്‍ക്ക് വേണ്ടി ഷമിക് നാരായണന് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
എന്നാല്‍ കുറ്റകൃത്യത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍ ശിക്ഷയില്‍ ഇളവ് നല്കേണ്ടന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ജി.എന്‍ വാഹന്‍വതി ചൂണ്ടിക്കാട്ടി. ഹര്‍ജി അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന ആവശ്യം ശനിയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: