തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക അസ്ഥിരത നേരിടുന്നതായി സിഎജി റിപ്പോര്‍ട്ട്. റവന്യൂ, ധനക്കമ്മി കുത്തനെ വര്‍ധിച്ചു. 2011-12 വര്‍ഷത്തില്‍ 12,815 കോടി രൂപയായിരുന്നു ധനകമ്മി. എന്നാല്‍ ഇതിനു മുന്‍വര്‍ഷം 7731 കോടി രൂപയായിരുന്നു ധനകമ്മി രേഖപ്പെടുത്തിയത്.
സര്‍ക്കാര്‍ കടമെടുത്ത 8880 കോടി രൂപയില്‍ ഭൂരിഭാഗവും വികസന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാണ് കടമെടുത്ത തുക സര്‍ക്കാര്‍ ഉപയോഗിച്ചത്. കടമെടുത്ത തുക ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിച്ച നടപടി സിഎജി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
നിയമസഭയില്‍വച്ച സിഎജിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 76 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും വന്നഷ്ടമാണുണ്ടാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 44 എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. 29 സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്.
സര്‍ക്കാരിന്റെ നടപടികളെ റിപ്പോര്‍ട്ടില്‍ സിഎജി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അതേസമയം, വന്‍നഷ്ടം നേരിടുന്ന കെഎസ്ഇബിയെ കമ്പനിയാക്കാനും സിഎജി ശിപാര്‍ശ ചെയ്യുന്നുണ്ട്. കെഎസ്ഇബിയെ മൂന്നു കമ്പനിയായി വിഭജിക്കാനാണ് സിഎജി റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: