- ഹരിപ്പാട്ടുകാരിയുടെ മരണ കാരണം രക്തം സ്വീകരിച്ചത്
- ആശുപത്രിയില്‍ പരിശോധനാ സൗകര്യമില്ല
- ആശുപത്രി അധികൃതര്‍ കേസൊതുക്കാന്‍ ശ്രമിച്ചു
- മന്ത്രി കെ.കെ. ശൈലജ കാണാന്‍ കൂട്ടാക്കിയില്ലെന്ന്
- കോടതി ഇടപെടല്‍ സഹായകമാകുന്നു
- റിപ്പോര്‍ട്ട് അധികൃതര്‍ പൂഴ്ത്തിവെച്ചു
തിരുവനന്തപുരം: ആരോഗ്യ കേരളത്തിന് ഒരു നാണക്കേടുകൂടി. സര്‍ക്കാര്‍ ചികിത്സാ കേന്ദ്രത്തില്‍ നല്കിയ രക്തത്തില്‍ എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി ബാധയുണ്ടായതിനെ തുടര്‍ന്ന് ഒമ്പതുവയസുകാരി മരിച്ചു. ഏറെ പ്രശസ്തമായ റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്ന് രോഗിയായ പെണ്‍കുട്ടിക്ക് നല്‍കിയത് എച്ച്ഐവി ബാധയുള്ള രക്തമായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഈ റിപ്പോര്‍ട്ട് അധികൃതര്‍ രഹസ്യമാക്കിവെച്ചു. ആരോഗ്യ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെന്ന് അഭിമാനിച്ചിരുന്ന സംസ്ഥാനത്തിന്റെ മറ്റൊരു നാണക്കേടുകൂടിയായി ഗുരുതരമായ ഈ സംഭവം.
ഏറെ പ്രശസ്തമായ ഇവിടെ എച്ച്ഐവി പരിശോധനയ്ക്കുള്ള സംവിധാനങ്ങളില്ല. അണുബാധയുണ്ടായെന്ന സംശയം അറിയിക്കാനും പരാതിപ്പെടാനും ചെന്ന കുട്ടിയുടെ രക്ഷിതാക്കളെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കാണാന്‍ കൂട്ടാക്കിയില്ല. കോടതി ഇടപെട്ട് അന്വേഷണം ഉറപ്പായപ്പോള്‍ കോഴകൊടുത്ത് സംഭവം ഒതുക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമം നടത്തി. കേരളത്തെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഒരു മാസമായി നടന്നത്.
ഒരു വര്‍ഷത്തിലേറെയായി മജ്ജയിലെ അര്‍ബുദബാധയ്ക്ക് ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു ഹരിപ്പാട് സ്വദേശിനി. കഴിഞ്ഞ മാര്‍ച്ചിലാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു കുട്ടിയെ ആര്‍സിസിയില്‍ എത്തിച്ചത്.
ആര്‍സിസി ചികിത്സയില്‍ കുട്ടിക്ക് 48 പേരുടെ രക്തം സ്വീകരിച്ചു. ഒരാഴ്ച്ച മുന്‍പ് പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിടുതല്‍ ലഭിച്ചുവെങ്കിലും ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഉച്ചയോടെ മരിച്ചു.
ചികിത്സാ പിഴവാണെന്ന് ബന്ധുക്കളും രക്ഷിതാക്കളും ആരോപിച്ചെങ്കിലും ആര്‍സിസി അധികൃതരും ആരോഗ്യ വകുപ്പും നിഷേധിച്ചു. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ കണ്ട് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും രക്ഷിതാക്കള്‍ക്ക് സാധിച്ചില്ല. മരണകാരണത്തിലെ ദുരൂഹത കാണിച്ച് ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന്
പെണ്‍കുട്ടിയുടെ മെഡിക്കല്‍ രേഖകള്‍, രക്തസാംപിള്‍, ശരീരസ്രവങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ ആര്‍സിസി ഡയറക്ടര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കുട്ടി മരിച്ച സാഹചര്യത്തില്‍ രേഖകളും സാംപിളുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പിതാവ് നല്കിയ ഉപഹര്‍ജിയിലാണു ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവു പുറപ്പെടുവിച്ചത്.
അതേസമയം, ചികിത്സ പിഴവാണ് എച്ച്ഐവി ബാധയ്ക്ക് കാരണമെന്ന് പിതാവ് ആവര്‍ത്തിച്ചു. പരാതി ഒത്തു തീര്‍പ്പാക്കാന്‍ ആര്‍സിസി അധികൃതര്‍ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: