നൂറ്റാണ്ടിലേറെയായി തുടരുന്ന മലങ്കരസഭയിലെ വ്യവഹാരങ്ങള്‍ക്ക് ശാശ്വതപരിഹാരമെന്ന നിലയിലാണ് 2017 ജൂലൈ 3ന് സുപ്രീംകോടതിയുടെ അന്തിമവിധി ഉണ്ടായതും ഇതു സംബന്ധിച്ച ഒരുകേസും ഇന്ത്യയിലെ ഒരുകോടതിയും പരിഗണിക്കരുതെന്നു നിര്‍ദേശിച്ചതും. എന്നാല്‍ തര്‍ക്കങ്ങള്‍ അരമനകളില്‍നിന്ന് പെരുവഴിയിലേക്ക് നീങ്ങുകയും അവ പരിഹരിക്കാന്‍ ഇരുവിഭാഗവും സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തപ്പോള്‍ ഇരുകൂട്ടരെയും കബളിപ്പിക്കാനായാണ് സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചത്.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തെയോ പാരമ്പര്യങ്ങളെയോ അവര്‍ക്കിടയിലെ തര്‍ക്കങ്ങളെയോപറ്റി ഒന്നുമറിയാത്ത, അറിയാന്‍ ആഗ്രഹമില്ലാത്ത മന്ത്രിമാരുടെ സമിതിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് ആ സമിതിക്കും സര്‍ക്കാരിനും മാത്രമല്ല, തര്‍ക്കത്തിലെ ഇരുപക്ഷത്തിന്റെയും നേതൃത്വങ്ങള്‍ക്കും വ്യക്തമായിരുന്നു. ഉപസമിതിയുടെ കഴിവില്ലായ്മ മൂലമാണ് സുപ്രീംകോടതിക്ക് വീണ്ടും ഇടപെടേണ്ട സാഹചര്യം ഉണ്ടായതും സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയെ ജയിലിലാക്കുമെന്ന് പറയേണ്ടിവന്നതും.
ഇപ്പോള്‍, സഭാതര്‍ക്കത്തിനുപിന്നില്‍ സ്വത്തുതര്‍ക്കമല്ല, വിശ്വാസവും ഉണ്ടെന്ന അഭിപ്രായം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. യഥാര്‍ഥത്തില്‍ ആദ്യകാലം മുതല്‍തന്നെ സ്വത്തിനും പള്ളിക്കുംവേണ്ടി മാത്രം ഉണ്ടായിട്ടുള്ള തര്‍ക്കത്തിന് വിശ്വാസം കേവലം മറയാണ്. തോമാശ്ലീഹാ ഒന്നാംനൂറ്റാണ്ടില്‍ ഇന്ത്യയില്‍ എത്തിയെന്നും ഇവിടെയുണ്ടായിരുന്ന യഹൂദരെയും ബുദ്ധമതക്കാരെയുംമറ്റും സ്നാനം കഴിപ്പിച്ച് സഭ സ്ഥാപിച്ചെന്നുമാണല്ലോ വിശ്വാസം. ആ പൈതൃകത്തിന്റെ അവകാശികളാണ് മലങ്കരസഭയും മാര്‍ത്തോമ്മായും സിറോ മലബാറും റീത്തിലെ ഒരുഭാഗവും എല്ലാം ഉള്‍പ്പെടുന്ന സുറിയാനി ക്രിസ്ത്യാനികളെന്നും വിശ്വസിക്കപ്പെടുന്നു.
എന്നാല്‍ പത്രോസ്ശ്ലീഹായുടെ കൈവയ്പ് ചിലര്‍ക്കുലഭിച്ചിരുന്നുവെന്ന ഇപ്പോഴത്തെ വാദം ചരിത്രപരമായി പിശകാണ്. ക്രിസ്തുവിനും ശിഷ്യര്‍ക്കുംശേഷം യൂറോപ്പില്‍ ഏറെക്കുറെ നാമാവശേഷമായ ക്രിസ്തു വിശ്വാസത്തെ മതമെന്ന നിലയില്‍ പുനരുദ്ധരിച്ചത് നാലാം നൂറ്റാണ്ടിലെ കുസ്തന്തീനോസ് രാജാവാണ്. അദ്ദേഹം നിയമിച്ച അഞ്ചു പ്രാദേശിക പാത്രിയാര്‍ക്കീസുമാര്‍ക്ക്, ഒന്നാം നൂറ്റാണ്ടിന്റെ പകുതിക്കു മുമ്പ് മണ്മറഞ്ഞ പത്രോസ് കൈവയ്പ് നല്കിയതെങ്ങനെ? അവര്‍ക്കുണ്ടെങ്കില്‍ അത് കുസ്തന്തീനോസിന്റെ കൈവയ്പാണ്. പല നൂറ്റാണ്ടുകള്‍ക്കുശേഷം സഭയില്‍ ഭിന്നതകള്‍ ഉണ്ടാവുകയും സഭകള്‍ പലനാടുകളിലും എത്തുകയും ചെയ്തപ്പോള്‍ മാത്രമാണ് പത്രോസില്‍ അക്കാര്യം ആരോപിച്ചുതുടങ്ങുന്നത്.
കേരളത്തിലാകട്ടെ, നവീകരണ വിഭാഗത്തിലെ വൈദികന് അന്ത്യോക്യയില്‍ പോയി മെത്രാനായി വരികയും അതിനുബദലായി ഔദ്യോഗികപക്ഷവും അതേപോലെ ആവര്‍ത്തിക്കുകയും ചെയ്തപ്പോഴാണ് അന്ത്യോക്യയില്‍, പട്ടം കൊടുക്കുന്ന ആളുണ്ടെന്നുപോലും മലങ്കര വിശ്വാസികള്‍ അറിയുന്നത്.
പിന്നീട് 1876ലെ മുളന്തുരുത്തി സുന്നഹദോസ് മുതലാണ് ഇവിടെ വിഭാഗീയത ഉടലെടുത്തത്. ഏഴു മെത്രാസനങ്ങളും ഏഴു മെത്രാന്മാരും ഉണ്ടായപ്പോള്‍ ആരംഭിച്ച സൗന്ദര്യപ്പിണക്കങ്ങള്‍ ക്രമേണ പുതിയതലങ്ങളിലേക്കു വ്യാപിച്ചു. അന്ത്യോക്യയില്‍ ഒരേസമയം തന്നെ, രണ്ടു പാത്രിയാര്‍ക്കീസുമാര്‍ വന്നപ്പോള്‍, പുറത്താക്കപ്പെട്ടയാളെ കൊണ്ടുവന്നു സിംഹാസനം സ്ഥാപിച്ചവരും റിബലിനെ കൊണ്ടുവന്ന് ഇവിടെയുള്ളവരെ മുടക്കിച്ചവരും തമ്മിലുള്ള ഇപ്പോഴത്തെ തര്‍ക്കത്തില്‍ എവിടെയാണ് കൈവയ്പിന്റെയും വിശ്വാസത്തിന്റെയും വാദം വരുന്നത്? ഇനി അഥവാ അങ്ങനെ ഉണ്ടെങ്കില്‍ത്തന്നെ 1958ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന്, സകല അവകാശവാദങ്ങളും ഇരുപക്ഷവും ഉപേക്ഷിച്ചാണല്ലോ യോജിച്ചതും 15 വര്‍ഷത്തോളം ഒന്നിച്ചുപോയതും. തര്‍ക്കത്തിനു വേണ്ടി മാത്രമുള്ള തര്‍ക്കമാണ് ശ്ലീഹന്മാരെ കൂട്ടുപിടിക്കുന്ന അധര വ്യായാമം. അവരെ വെറുതെ വിടുക.
മലങ്കരയില്‍ ഒരുസഭയേ ഉള്ളൂ. എല്ലാവരും ഒന്നിക്കേണ്ടത് ഇന്നല്ലെങ്കില്‍ നാളെ അനിവാര്യമാണ്. അല്ലെങ്കില്‍ ക്രിസ്തുവോ ശിഷ്യന്മാരോ ജീവിച്ചിരുന്നില്ല എന്നാണര്‍ഥം.
ഓരോ പള്ളിയും അതത് പ്രദേശവാസികളുടേതാണ്. ഒരു മെത്രാനും അച്ഛനും അവിടെ അവകാശമില്ല. വിശ്വാസികളെ പള്ളിയില്‍നിന്ന് ഇറക്കിവിടാനും ആര്‍ക്കുമാവില്ല. സുപ്രീംകോടതി വിധിപ്രകാരം 1934ലെ ഭരണഘടനയെ മാനിക്കുന്നവര്‍ക്കുമാത്രം ചുമതല എന്നേയുള്ളൂ. സഭാതലവന് നിയമിക്കുന്ന വൈദികന് ആത്മീയ കാര്യങ്ങള്‍ നിറവേറ്റണം എന്നുമാത്രമാണ് കോടതി വിധിയുടെ സാരം. ആ വിധി അംഗീകരിക്കുന്നത് വിശ്വാസികള്‍ക്ക് ആര്‍ക്കുംതന്നെ പ്രയാസമുള്ള കാര്യവുമല്ല.
ജോഷി ബി. ജോണ്‍, മണപ്പള്ളി
കലാലയങ്ങളെ നിസ്സാരവത്കരിക്കരുത്
ഏകദേശം രണ്ടുവര്‍ഷം മുമ്പ് എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ആ കോളേജില്‍നിന്ന് പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് മുമ്പും ആയുധങ്ങള്‍ പിടിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മുഖ്യമന്ത്രി പറയുകയുണ്ടായി ‘അവ ആയുധങ്ങളല്ല, കൃഷിപ്പണിക്കുള്ള പണിയായുധങ്ങളാണെന്ന്’. അതുപോലെ മുന്‍ ഡിജിപി സെന്‍കുമാര്‍ സര്‍ക്കാരുമായുള്ള കേസില്‍ അദ്ദേഹത്തിന്റെ നിയമന ഉത്തരവ് ഒരുമാസത്തിലേറെ താമസിപ്പിച്ചതിന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇരുപത്തിയയ്യായിരം രൂപ പിഴയടക്കുകയും സര്‍ക്കാരിനുവേണ്ടി അന്ന് ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതിനെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത് ‘അത് പിഴയൊന്നുമല്ല, കോടതിഭാഷയില്‍ അങ്ങനെ പറയുന്നു എന്നേയുള്ളു’ എന്നാണ്.
നാരായണപിള്ള, മരുതന്‍കുഴി
അഭിമാന നിമിഷം
ചന്ദ്രയാന്‍ 2ന്റെ ചരിത്രവിജയം ഓരോ ഭാരതീയന്റെയും അഭിമാനനിമിഷമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇന്നേവരെ ഒരുരാജ്യത്തിനും എത്താന്‍ സാധിക്കാത്തിടത്താണ് ചന്ദ്രയാന്‍ ചരിത്രദൗത്യം എത്തിച്ചേരുക. ഇവിടെ ഉണ്ടെന്ന് കരുതുന്ന ജല, ധാതു സമ്പത്തുകളുടെ ഉറവിടം കണ്ടെത്തുക എന്നതാണ് ചന്ദ്രയാന്‍ ലക്ഷ്യമിടുന്നത്. നമ്മുടെ ഊര്‍ജ്ജ ആവശ്യത്തിനുവേണ്ട ഹീലിയം 3 നിക്ഷേപം കണ്ടെത്തുകയെന്ന ലക്ഷ്യം സാക്ഷാത്കരിച്ചാല്‍, അത് രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാവും.
ആര്. ജിഷി, കൊല്ലം
ഗുരുപൂര്‍ണിമ
ഭാരതീയരെ, ഒരു ഗുരുപൂര്‍ണിമ ദിനംകൂടി കടന്നുപോയി. വലിയ ആഘോഷങ്ങളില്ലാതെ, അറിയേണ്ടവര്‍പോലും അറിയാതെ കടന്നുപോയി. ഭാരതീയ പൈതൃകജ്ഞാനപരമ്പര നമ്മുടെ ഋഷിമാരിലൂടെ, ഗുരുപരമ്പരകളിലൂടെ പകര്‍ന്നുകിട്ടിയിട്ടുള്ളതാണ്. എന്നാല്‍ കാലപ്പഴക്കംകൊണ്ടും, ചില വിദേശ കാട്ടാളന്മാരുടെയും അവരുടെ നിലവാരമില്ലാത്ത ചിന്താസരണികളുടേയും കടന്നാക്രമണംമൂലം അപചയങ്ങള്‍ സംഭവിച്ചു. എന്നാല്‍ നമ്മുടെ ജ്ഞാനപൈതൃകങ്ങള്‍ സനാതന ധര്‍മ്മത്തിലധിഷ്ഠിതമായതിനാല്‍ ഒരിക്കലും നാശമില്ല. എന്നാല്‍ ഈ തിരിച്ചറിവ് നമ്മുടെ സ്വതന്ത്രഭാരതത്തിലെ ഭരണകര്‍ത്താക്കള്‍ക്കില്ലാതെ പോയി, അവരെ നേര്‍വഴിക്ക് നയിക്കേണ്ട ഗുരുപരമ്പരകള്‍ സ്വയമറിയാതെ തെറ്റായ വഴികളില്‍ അലയുന്നു. ഭാരതീയ പാരമ്പര്യത്തെ അറിയുന്ന നമ്മുടെ പൈതൃകങ്ങളെ അറിയുന്ന സര്‍ക്കാരുകളുടെ ആവിര്‍ഭാവം വളരെ ഉത്തമം. അല്പജ്ഞാനവും അല്‍പ്പായുസ്സുമുള്ള പുണ്യജന്മമായ മനുഷ്യജന്മത്തെ അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത വിദ്യാഭ്യാസവും ശുഷ്കമാണ്. ഇപ്പോള്‍ തുടരുന്ന വിദ്യാഭ്യാസ രീതികള്‍ തികച്ചും ഇരുകാലിജന്തുക്കളെ വാര്‍ത്തെടുക്കുന്ന രീതിയിലാണ് നടക്കുന്നത്.
മായിക പ്രപഞ്ചത്തിന്റെ ശാസ്ത്രവും ചരിത്രവും മാത്രം ശരിയെന്നരീതി ഒരുതരം അന്ധവിശ്വാസത്തില്‍ അധിഷ്ടിതമാണ്. ആഴത്തില്‍ ചിന്താശേഷിയില്ലാത്ത പൊങ്ങുതടികള്‍ മാത്രമാണിത്. ഇതിന് ഗുരുപരമ്പരയിലുണ്ടായിരിക്കുന്ന അപചയംമാത്രം ഉത്തരവാദികളാണ്. ഇപ്പോള്‍ നടക്കുന്ന എല്ലാ കോമാളിത്തരങ്ങളും ഈ നികൃഷ്ടമായ വിദ്യാഭ്യാസത്തിന്റെ സന്തതികളാണ്. ഗുരുക്കന്മാരെ ഉണരൂ, ഉണര്‍ന്നെഴുനേല്‍ക്കൂ. നിങ്ങള്‍ വിദ്യാഭ്യാസത്തേയും സര്‍ക്കാരിനേയും നേര്‍വഴി കാണിച്ചുകൊടുക്കൂ. ഇത് നമ്മുടെ കുഞ്ഞുങ്ങളുടേയും, രാഷ്ട്രത്തിന്റേയും നിലനില്പും, പുരോഗതിയും, ആരോഗ്യവും, സന്തോഷത്തിനും ആവശ്യമാണ്.
വിജയകുമാര്‍, തിരുവനന്തപുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: