മൂര്‍ത്തിത്രയങ്ങളില്‍ സംഹാരത്തിന്റെ ദേവനാണ് ശിവന്. പരമസ്വരൂപനും ജഗത്തിന് കാരണമായിരിക്കുന്നവനുമായ മൂര്‍ത്തി. ശിവപ്രീതിയിലൂടെ കൈവരാത്ത ദുരിതപാപങ്ങളില്ല.ദോഷങ്ങള്‍ക്കെല്ലാം പരിഹാരമാണ് ശിവപൂജ. ആയുരാരോഗ്യസൗഖ്യത്തിനുള്ള ശാന്തിമാര്ഗമാണ് ശിവാരാധന. നിഷ്ഠയും ശ്രദ്ധയും പാലിച്ച് ഭക്തിയോടെയുള്ള പ്രാര്‍ത്ഥനകളില്‍ മഹാദേവന് സംപ്രീതനാവുന്നു.
കൂവളത്തിലകൊണ്ടുള്ള അര്‍ച്ചന, മൃത്യുഞ്ജയ പുഷ്പാഞ്ജലി, ധാര തുടങ്ങിവ വഴിപാടുകള്‍ നടത്തിയാല്‍ ജാതകദോഷങ്ങളകലും. മംഗല്യഭാഗ്യത്തിനും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ മാറാനും ശിവന് ഉമാമഹേശ്വരപൂജ നല്ലതാണ്. ശിവപ്രീതി ദായകമാണ് സോമവാരവ്രതവും.
പ്രത്യേക പൂജാവിധികളോ, ക്ഷേത്രദര്‍ശനമോ ഒന്നുമില്ലാതെ ഭഗവാന്റെ അനുഗ്രഹാശിസ്സുകള്‍ നേടാന്‍ ശിവാഷ്ടോത്തര ശതനാമാവലി ജപിച്ചാലും മതി.
ശിവപാദങ്ങളെ നമിക്കുന്നതായി സങ്കല്‍പ്പിച്ച് ഉരുവിടുന്ന നമഃ ശിവായ എന്ന പഞ്ചാക്ഷരിക്കുമുണ്ട് സവിശേഷമായ അനുഗ്രഹശക്തി. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ ശിവഭഗവാന്റെ മൂലമന്ത്രമാണിത്. ആപത്ഘട്ടങ്ങളെ അതിജീവിക്കാന്‍ മഹാദേവനെ സ്മരിച്ച് പഞ്ചാക്ഷരി ഉരുവിടുക. ഈ മന്ത്രജപത്തിലൂടെ പഞ്ചഭൂതങ്ങളെക്കൂടിയാണ് വന്ദിക്കുന്നത്. യജുര്‍വേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തില്‍ നിന്നെടുത്തിട്ടുള്ള മന്ത്രമാണ് ‘നമഃ ശിവായ’. 108 തവണ പഞ്ചാക്ഷരി ജപിച്ചാല്‍ ആപത്തുക്കളില് നിന്ന് രക്ഷനേടുക മാത്രമല്ല ഗ്രഹദോഷങ്ങളുമകലും.
ചെമ്പകം, നന്ത്യാര്‍വട്ടം, താമരപ്പൂവ്, കരിംകൂവളം, പുന്ന, വെള്ള എരിക്കിന്‍പൂവ്, മഞ്ഞ അരളിപ്പൂവ്, താമര എന്നിവ ശിവഭഗവാന് പ്രിയങ്കരങ്ങളായ അര്‍ച്ചനാ പുഷ്പങ്ങളത്രേ.
ഭസ്മവിഭൂഷിതനാണ് ശിവന്. ശിവതത്ത്വത്തിന്റെ പ്രതീകമാണ് ഭസ്മം. ജീവജാലങ്ങളെയെല്ലാം ചുട്ടു ചാമ്പലാക്കി അഥവാ ഭസ്മീകരിച്ച് ശുദ്ധമാക്കാന്‍ സംഹാരമൂര്‍ത്തിയായ ശിവനു കഴിയും. അഗ്നിയില്‍ ശുദ്ധീകരിക്കപ്പെട്ടത് എന്ന അര്‍ഥത്തില്‍ ഏറ്റവും പവിത്രമായ പ്രസാദമായാണ് ഹൈന്ദവര്‍ ഭസ്മത്തെ കാണുന്നത്. പഞ്ചഗവ്യങ്ങളില്‍ പെടുന്ന ചാണകം ചുട്ടെടുക്കുന്ന ചാരമായ ഭസ്മം ദേഹത്തണിയുണന്നത് ശിവാനുഗ്രഹം ആര്‍ജിക്കാന്‍ നല്ലതത്രേ. നശ്വരമായതെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുന്നതിനു തുല്യമാണ് ഭസ്മധാരണം. ഏറിയും കുറഞ്ഞുമിരിക്കുന്ന മനുഷ്യാവസ്ഥകള്‍ എത്ര നിസ്സാരമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. താന്‍ ധനികനാണ്, വിദ്വാനാണ്, പ്രതാപിയാണ് എന്നൊക്കെ അഹങ്കരിക്കുന്ന മനുഷ്യന് ഒരു പിടി ചാരമാകുന്നതോടെ എല്ലാം അവസാനിക്കുന്നു.
മംഗളം, ഐശ്വര്യം, നന്മ, പൂര്‍ണത എന്നിവയെല്ലാം സമന്വയിക്കുന്ന പദമാണ് ശിവന് എന്നത്. അര്‍ഥഗര്‍ഭമായ എത്രയെത്രയോ നാമങ്ങളില്‍ അറിയപ്പെടുന്ന ദേവനാണ് ശിവന്. ജടയില്‍ ഗംഗയെ ധരിച്ചതിനാല്‍ ഗംഗാധരനായും കാലനെ ജയിക്കുന്നവനായതിനാല് മൃത്യുഞ്ജയനായും കാളകൂടം ഭക്ഷിച്ച് കണ്ഠം നീല നിറമായതിനാല്‍ നീലകണ്ഠനായും കൈലാസാധിപതിയായതിനാല് ഗിരീശനായും ജ്ഞാനശക്തിക്ക് ആശ്രയമായതിനാല്‍ മഹേശ്വരനായും മൂന്നു കണ്ണുകളുള്ളതിനാല്‍ ത്രിലോചനനായും മാറുന്ന ഭഗവാന്. പിന്നെയുമെത്രയോ നാമരൂപങ്ങളില്‍ ഭക്തരുടെ ശരണമന്ത്രമായി മാറുന്നു മഹാദേവന്.
ശിവരാധനയില് നിഷിദ്ധമായ ചില പൂജാദ്രവ്യങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു. കുങ്കുമം, മഞ്ഞള്‍, നാളികേര ജലം, തുളസി, ചെമ്പകപ്പൂ ഇവ ശിവപൂജയില്‍ നിഷിദ്ധമാണ്. പിത്തളപാത്രങ്ങള് പൂജാദ്രവ്യങ്ങള്‍ എടുക്കുന്നതിന് ഉപയോഗിക്കരുതെന്നാണ് വിശ്വാസം. കൂവളത്തില മഹേശ്വരന് ഏറെ പ്രിയങ്കരമെങ്കിലും കേടുപാടുകളുള്ള ഇലകള്‍ പൂജയ്ക്കെടുക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: