പുതുക്കാട്: ചെങ്ങാലൂരില്‍ ദളിത് യുവതിയെ പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്ന സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് പിടികൂടി. മുംബൈയിലെ ബന്ധുവീട്ടില്‍ നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സ്വന്തം പിതാവിന്റെയും സിപിഎം പഞ്ചായത്തംഗം അടക്കമുള്ള നാട്ടുകാരുടെ കണ്മുന്നിലാണ് കൊലപാതകം നടന്നത്.
മുംബൈയിലെ മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കിയ ശേഷം പ്രതിയെ റോഡ് മാര്‍ഗം ശനിയാഴ്ച ഉച്ചയോടെ പുതുക്കാട് എത്തിക്കും. ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിന്റെ ഭാര്യ ജീതു (29) ആണ് മരിച്ചത്. കൃത്യത്തിന് ശേഷം ബിരാജു വേറൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
പാലക്കാട് എത്തിയ ഇയാള്‍ ട്രെയിന്‍ മാര്‍ഗം മുംബൈയിലേക്ക് കടക്കുകയായിരുന്നു. സുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതിയുടെ ഒളിത്താവളം സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മുംബൈയിലെ ബന്ധുവിന്റെ വീട്ടില്‍ പ്രതി എത്തിയെന്ന് പോലീസ് മനസിലാക്കി.
ഇയാള്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് വീട്ടില്‍നിന്നും പോലീസ് കണ്ടെത്തിയിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലുകളിലൂടെയാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: