ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിനു സമീപം രണ്ടു പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നാലെ ബ്രിട്ടിഷ് പോലീസ് വെടിവച്ചു കൊന്ന ഭീകരന് ഉസ്മാന് ഖാന് കശ്മീരിലും ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഉസ്മാന് ഖാന് പ്രതിയായ 2012ലെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഭീകരാക്രമണ കേസിന്റെ വിധി പ്രസ്താവനയിലാണ് ബ്രിട്ടീഷ് ജഡ്ജി അലന് വില്കി ഇക്കാര്യം വ്യക്തമാക്കിയത്.
ഇംഗ്ലിഷ് നഗരമായ സ്റ്റോക്കിലുള്ള ഭീകരസംഘടനയില്‍ അംഗമായിരുന്നു ഉസ്മാന് ഖാന്. പാക് അധിനിവേശ കശ്മീരില്‍ മദ്രസ പരിശീലനവും പ്രവര്‍ത്തനപരിചയവുമുള്ള ഉസ്മാന് ഖാനും കൂട്ടാളി നസാന് ഹുസൈനും കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നു. യു കെയില്‍ ജനിച്ച ഉസ്മാന്ഖാന്റെ കൗമാരക്കാലം പാകിസ്ഥാനിലായിരുന്നു. മദ്രസകളുടെ മറവില്‍ ഭീകരവാദ ക്യാമ്പുകളുണ്ടാക്കാനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കാനും ഉസ്മാന്ഖാന് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകസംഘടനയായ അല്‍ ഖായിദയുടെ ചീഫ് ഓഫ് എക്സ്റ്റേണല്‍ ഓപ്പറേഷന്‍സ് അന്‍വര്‍ അല്അവലാക്കിയില് ആകൃഷ്ടനായാണ് ഉസ്മാന് ഖാന് ഭീകരവാദത്തിലേക്കു തിരിയുന്നത്. ഇവിടെ നിന്നാണ് ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് ലണ്ടനില്‍ തിരിച്ചെത്തിയ ഉസ്മാന്ഖാന് ഇന്റര്‍നെറ്റിലൂടെ ഭീകരവാദം വളര്‍ത്താന്‍ ശ്രമിച്ചു. 2010ല്‍ ലണ്ടനില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും പ്രതിയാണിയാള്‍.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കേസില്‍ 16 വര്‍ഷം തടവുശിക്ഷ അനുഭവിച്ച ഇയാള്‍ 2018ലാണ് പരോളില്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസത്തെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തെങ്കിലും ഉസ്മാന് ഐഎസുമായി അടുത്തു പ്രവര്‍ത്തിച്ചതിനു വ്യക്തമായ തെളിവുകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: