ന്യൂദല്‍ഹി: കാവേരി നദിയില്‍ നിന്ന് രണ്ട് ടിഎംസി ജലം തമിഴ്നാടിന് അടിയന്തരമായി വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും ജലം വിട്ടുനല്‍കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഉത്തരവ് പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും കോടതി നിര്‍ദ്ദേശിച്ചു. കാവേരി നദീജലം പങ്കുവയ്ക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാല്‍ അംഗീകാരം നേടാനായിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
കര്‍ണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുമായി കാവേരി ജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച പദ്ധതി രേഖ മേയ് മൂന്നിനുള്ളില്‍ തയാറാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജലം വിട്ടു കൊടുക്കാന്‍ ഫെബ്രുവരി 16ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: