കൊച്ചി: ഇന്ത്യയിലെ വലിയ സംഭവങ്ങള്‍പോലും അമേരിക്കയില്‍ വലിയ വാര്‍ത്തയാകാറില്ല. എന്നാല്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്കിയപ്പോള് അമേരിക്കയില്‍ അത് വലിയൊരുവാര്ത്തയായിരുന്നു. ചരിത്രപരം എന്നതരത്തില്‍ അമേരിക്കന്‍ പത്രങ്ങള്‍ അത് ഒന്നാം പേജില്‍ ത്തന്നെ ആഘോഷിച്ചു. ഓയില്‍ മേഖലയിലെ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇതൊരുവലിയ അവസരമാണെന്നും അവര്‍ വിശേഷിപ്പിച്ചു.
വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചത് സ്വകാര്യമേഖലയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. അടുത്ത കാലഘട്ടംവരെ പൂട്ടിക്കിടന്ന റിലയന്‍സ് പമ്പ് കളെല്ലാം വീണ്ടും തുറന്ന് സജീവമായി. ഇതിലൂടെ റിലയന്‍സ്, എസ്സാര്‍ കമ്പനികള്‍ കോടികള്‍ കൊയ്തു. ഏറ്റവും വിലകുറഞ്ഞ ക്രൂഡ് ഓയില്‍ ഇറക്കുമതിചെയ്ത് ഏറ്റവും അത്യന്താധുനിക ഫാക്ടറിയിലൂടെ ശുദ്ധീകരിച്ച് വിദേശത്തേയ്ക്ക് കയറ്റി അയക്കുമ്പോള്‍ ഈ സ്വകാര്യകുത്തകകമ്പനികള് നേടുന്നത് എത്രയോ വലിയ ലാഭമാണ്.
സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനാണ് വില നിയന്ത്രണം സര്‍ക്കാര്‍ ഒഴിവാക്കിയതെന്ന ആക്ഷേപത്തിന് തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ ഇടപാടില്‍ കോടികളാണ് പല ഉന്നതര്‍ക്കും ലഭിച്ചിട്ടുള്ളത്. എണ്ണവില്പനയില് മാത്രമല്ല പര്യവേഷണത്തിലും വഴിവിട്ട ഇടപാടുകളാണ് നടന്നിട്ടുള്ളത്.
സ്വകാര്യ എണ്ണക്കമ്പനികളെ വഴിവിട്ട് സഹായിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ എണ്ണ പര്യവേഷണ കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുകവഴി പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സിഎജിയുടെ കണ്ടെത്തല്‍. പ്രകൃതിവാതക മന്ത്രാലയത്തിന് കഴിഞ്ഞയാഴ്ച സിഎജി നല്കിയ കരട് റിപ്പോര്‍ട്ടിലാണ് 2 ജി ഇടപാടിന് സമാനമായ ഞെട്ടിപ്പിക്കുന്ന അഴിമതി കണ്ടെത്തിയിരിക്കുന്നത്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായുള്ള ഇടപാടില്‍ മാത്രം 30,000 കോടി രൂപയെങ്കിലും കേന്ദ്രസര്‍ക്കാരിന് നഷ്ടമുണ്ടായേക്കാമെന്ന സൂചനയാണ് സിഎജി നല്‍കിയിട്ടുള്ളത്.
പെട്രോളിയം ഉല്പന്നങ്ങളുടെ പര്യവേഷണ ചെലവ് പെരുപ്പിച്ച് കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന് ലഭിക്കേണ്ട ഭീമമായ തുക റിലയന്‍സും മറ്റ് രണ്ട് കമ്പനികളും തട്ടിയെടുത്തത്. റിലയന്‍സിന് പുറമെ രാജസ്ഥാനിലെ ബാര്‍മറില്‍ പെട്രോളിയം പര്യവേഷണം നടത്തിയ കീയിന്‍ എനര്‍ജി, മധ്യപ്രദേശിലെ പന്ന മുക്ത-തപ്തി മേഖലയിലെ വാതക പര്യവേഷണത്തിന് കരാര്‍ ലഭിച്ച ബ്രട്ടീഷ് ഗ്യാസ് ഇന്ത്യ തുടങ്ങിയ കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തെന്നും സിഎജി പറയുന്നു.
ആന്ധ്രയിലെ കൃഷ്ണ ഗോദാവരി തീരത്തെ പ്രകൃതി വാതക പര്യവേഷണത്തിന് പെട്രോള്‍ പ്രകൃതിവാതക മന്ത്രാലയം നല്‍കിയത് റിലയന്‍സ് ഇന്ഡസ്ട്രീസിനായിരുന്നു. പര്യവേഷണത്തിനുള്ള ചെലവ് 12000 കോടിരൂപയാണ് നിശ്ചയിച്ചിരുന്നത്. വാതക ഉല്പാദനം തുടങ്ങിയാല്‍ വരുമാനം കേന്ദ്രസര്‍ക്കാരുമായി പങ്കുവെയ്ക്കണം എന്നായിരുന്നു കരാര്‍. എന്നാല്‍ ലാഭം പങ്കുവെയ്ക്കുന്നത് ഒഴിവാക്കാന്‍ പര്യവേഷണത്തിന്റെ ചെലവ് മൂന്നിരട്ടിയായി റിലയന്‍സ് ഗ്രൂപ്പ് വര്‍ദ്ധിപ്പിച്ച് കാണിച്ചു. 45000 കോടിയാണ് കാണിച്ചത്. പെട്രോളിയം മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോ കാര്‍ബണും ഇതിന് അംഗീകാരം നല്കി. ഇതുവഴി 30,000 കോടി രൂപയെങ്കിലും കേന്ദ്രസര്‍ക്കാരിന് നഷ്ടമുണ്ടായതായാണ് സിഎജിയുടെ കണ്ടെത്തല്‍. പര്യവേഷണ ചെലവ് പെരുപ്പിച്ച് കാണിച്ച് ഇവിടെനിന്ന് ഖാനനം ചെയ്യുന്ന പ്രകൃതിവാതകത്തിന് വിലകൂട്ടാനുള്ള നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഫലത്തില്‍ റിലയന്‍സ് കോടികള്‍ കൊയ്തു.
പെട്രോളിയവും പ്രകൃതിവാതകവും ബന്ധപ്പെട്ട് ഉല്പാദനവും പര്യവേഷണവും വില്പനയുടെയുമെല്ലാം മറവില്‍ നടക്കുന്നത് ആയിരക്കണക്കിന് കോടിരൂപയുടെ അഴിമതികളാണ്. കേന്ദ്രസര്‍ക്കാരാകട്ടെ എണ്ണക്കമ്പനികള്‍ക്ക് നഷ്ടമാണെന്ന പ്രചാരണം നടത്തി ജനങ്ങളെ പിഴിയുകയാണ് ചെയ്യുന്നത്.
പാരിഖ് കമ്മറ്റിയുടെ റിപ്പോര്‍ട്ടാണ് പുതിയനയത്തിന് കാരണമായി പറയുന്നത്. ആ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തന്നെ 2.6 വകുപ്പില്‍ പറയുന്നത് പൊതുമേഖലയെ ലാഭകരമായി നിലനിര്‍ത്തുന്നതിനായി സ്വകാര്യമേഖലയെ ലാഭകരമാക്കി നിലനിര്‍ത്തണം എന്നാണ്. ഇതില്‍നിന്നുതന്നെ വളരെ സ്പഷ്ടമാണ് വിലനിലവാര നിര്‍ണയാവകാശം നല്‍കുന്നത് സ്വകാര്യകമ്പനികളെ സഹായിക്കുവാനാണെന്ന്.
നീരാ റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നപ്പോള്‍ പെട്രോളിയം മന്ത്രിയെ നിശ്ചയിക്കുന്നത് പോലും ഈ സ്വകാര്യകുത്തകകളാണെന്ന വിവരം പുറത്തുവരികയുണ്ടായി. പെട്രോളിയം രംഗത്ത് എണ്ണക്കമ്പനികള്‍ക്ക് വില്പനയ്ക്കുള്ള സ്വതന്ത്രാവകാശം ലഭിക്കുന്നതിന് പെട്രോളിയം മന്ത്രി ആരായിരിക്കണമെന്ന് വരെ ഇവരാണത്രേ തീരുമാനിച്ചത്. അതിന്റെ ഗുണഫലമായിരുന്നു വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചത്. സ്വകാര്യ, പൊതുമേഖലാ എണ്ണകമ്പനികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഒത്തുകളിയിലൂടെയും പതിനായിരക്കണക്കിന് കോടിരൂപനഷ്ടത്തിലാവുമ്പോള് ഇതിന്റെയെല്ലാം ദുരിതമനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
തുടരും. (രണ്ടാം ഭാഗം – നികുതിയിലൂടെ സര്‍ക്കാരിന്റെ കൊള്ളയടി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: