ചെന്നൈ, മുംബൈ, ദല്‍ഹി തുടങ്ങിയ മറുനാടന്‍ നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കര്‍ണാടക തലസ്ഥാനമായ ബെംഗളൂരു. കാലത്തിനൊത്ത് മാറുകയും വികസിക്കുകയും ചെയ്യുന്ന ഈ മഹാനഗരം അരനൂറ്റാണ്ടിലേറെയായി മലയാളികളുടെ പ്രധാന അഭയകേന്ദ്രങ്ങളില്‍ ഒന്നാണ്.
അമ്പതുകളില്‍ പൊതുമേഖലയില്‍ ഒരു ഡസനിലേറെ വന്‍കിട സ്ഥാപനങ്ങളും സ്വകാര്യ മേഖലയില്‍ തുണിമില്ലുകളും ഫാക്ടറികളും ആരംഭിച്ചതോടെയാണ് വിശ്രമനഗരം എന്നറിയപ്പെട്ടിരുന്ന ബെംഗളൂരുവില്‍ വ്യാവസായിക വിപ്ലവത്തിന്റെ വിത്തുവീണത്.
എച്ച്എഎല്‍, ബിഇഎല്‍, എച്ച്എംടി, ബിഎച്ച്ഇഎല്‍, എന്‍ജിഇഎഫ്, എന്‍എഎല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ എസ്റ്റേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായതോടെ വ്യാവസായികരംഗത്ത്-വിശേഷിച്ചും എഞ്ചിനീയറിങ്ങ് മേഖലയില്‍-ബെംഗളൂരു വന്‍ കുതിച്ചുചാട്ടം തന്നെ നടത്തി.
കേരളമുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും നഗരത്തിലേക്ക് വ്യാപകമായ കുടിയേറ്റമുണ്ടായി. അവിശ്വസനീയമായ മാറ്റങ്ങള്‍ക്കാണ് ഈ നഗരം വിധേയമായത്. 90കള്‍ക്ക് ശേഷം നവയുവത്വത്തിന്റെ സ്വപ്നനഗരിയായി ബെംഗളൂരു മാറി.
ജനസംഖ്യയുടെ എഴുപതുശതമാനത്തോളം അന്യനാട്ടുകാര്‍. അനുനിമിഷം കോണ്‍ക്രീറ്റ് കാടുകളായി മാറുന്ന, ഹരിതാഭ നഷ്ടപ്പെടുന്ന നഗരപ്രാന്തങ്ങള്‍. റോഡ്-റെയില്‍-വിമാനംവഴി ദിവസേന വന്നിറങ്ങുന്ന ആയിരക്കണക്കിന് അപരിചിതര്‍. അനുദിനം ഉയര്‍ന്നുപൊങ്ങുന്ന ഐടി സമുച്ചയങ്ങള്‍.
ലോകോത്തരമായ മുപ്പതിലേറെ ഗവേഷണശാലകള്‍. അന്യസംസ്ഥാനക്കാരും വിദേശീയരുമായ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുന്ന നൂറുകണക്കിന് പ്രൊഫഷണല്‍ കോളേജുകള്‍. മെട്രോ തീവണ്ടിപ്പാത, അതിവേഗപ്പാത, ഉയരപ്പാത, ഭൂഗര്‍ഭപ്പാത, റിംഗ്റോഡ്, പെരിഫെറല്‍ റോഡ് എന്നിങ്ങനെ ദ്രുതഗതിയില്‍ വികാസം പ്രാപിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍.
കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിറഞ്ഞ സന്തോഷത്തോടെ ഉള്‍ക്കൊള്ളുകയും അവര്‍ക്ക് ധിഷണാപരമായും ഉദ്യോഗസംബന്ധമായും സാമൂഹികമായും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്ന ആതിഥ്യമര്യാദയുള്ള നഗരമാണ് ബെംഗളൂരു.
ഈ നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും സുഖകരമായ കാലാവസ്ഥയും തദ്ദേശീയരായ കന്നഡിഗരുടെ ഹൃദയവിശാലതയും മലയാളികള്‍ക്ക് മഹാനുഗ്രഹമായിത്തീര്ന്നു.
തൊഴിലാളികളും വ്യാപാരികളും വ്യവസായികളും പ്രൊഫഷനലുകളും വിദ്യാര്‍ത്ഥികളുമായി 12 ലക്ഷത്തോളം മലയാളികള്‍ ബെംഗളൂരുവിലുണ്ട്. ഏതാണ്ട് 5 ലക്ഷം മലയാളികള്‍ ഈ നഗരത്തില്‍ സ്വന്തമായി വീടുവെച്ച് താമസിക്കുന്നുണ്ട്.
കന്നഡിഗരും മലയാളികളും പങ്കാളിത്തത്തോടെ നടത്തുന്ന സ്ഥാപനങ്ങള്‍ നിരവധിയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും മലയാളികളും കന്നഡിഗരും ഒത്തുചേര്‍ന്ന് വിജയഗാഥകള്‍ രചിച്ചിട്ടുണ്ട്. അനുദിനം പുരോഗമിക്കുകയും മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്ന ഈ മഹാനഗരത്തിന്റെ വളര്‍ച്ചയില്‍ കഠിനാദ്ധ്വാനികളായ മലയാളികളുടെ തലച്ചോറും വിയര്‍പ്പുമുണ്ട്. ഐടി മേഖലയിലും ആധിപത്യം ചെലുത്തുന്നത് മലയാളികളാണ്.
മലയാളികളുടെ ആരാധനാലയങ്ങളും കച്ചവടസ്ഥാപനങ്ങളും വ്യവസായശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നഗരത്തിന്റെ മുക്കിലും മൂലയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. നൂറ്റിയമ്പതോളം കലാ സാംസ്ക്കാരിക സാമൂഹിക സംഘടനകള്‍ മലയാളികളുടേതായുണ്ട്. എണ്ണിയാലൊടുങ്ങാത്ത പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ നല്ലൊരുപങ്ക് മലയാളികളാണ്.
ജാലഹള്ളി, ദാസറഹള്ളി, മത്തിക്കരെ, ഇന്ദിരാനഗര്‍, തിപ്പസാന്ദ്ര, മാറത്തഹള്ളി, കൃഷ്ണരാജപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ചെന്നാല്‍ കേരളത്തിലാണെന്ന തോന്നലാണുണ്ടാവുക. അയ്യപ്പഭക്തിയും ശബരിമല തീര്‍ത്ഥാടനവും കന്നഡിഗരും കേരളീയരും തമ്മിലുള്ള സൗഹൃദം അരക്കിട്ടുറപ്പിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്.
ആയിരക്കണക്കിന് അയ്യപ്പഭക്തന്മാര് കര്‍ണ്ണാടകത്തില്‍ നിന്നും ശബരിമലയിലെത്തുന്നുണ്ട്. ബെംഗളൂരുവില്‍ മാത്രം 35 അയ്യപ്പക്ഷേത്രങ്ങളുണ്ട്. ശബരിമല സീസണുകളില്‍ അവയൊക്കെ കന്നഡിഗരും മലയാളികളും മറ്റുഭാഷക്കാരുമായ ഭക്തജനങ്ങളാല്‍ സജീവമാകുകയും മാനവികതയുടെയും മതമൈത്രിയുടേയും ശംഖുനാദം ഉയരുകയും ചെയ്യും.
ചുരുക്കത്തില്‍ കര്‍ണാടക തലസ്ഥാനമായ ബെംഗളൂരു മലയാളികളുടെയും നഗരമാണെന്ന് പറയാം. എത്രയെത്ര സംരംഭങ്ങളാണ്, നിറംകെടുത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് വിവാദങ്ങളോ മാധ്യമങ്ങളുടെ അനാരോഗ്യ ഇടപെടലുകളോ ഇല്ലാതെ ബെംഗളൂരുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്.
വ്യവസായ രംഗത്തും മറ്റു മേഖലകളിലും മലയാളികളായ സെലിബ്രിറ്റികളുടെ എണ്ണം ഈ നഗരത്തില്‍ പെരുകിക്കൊണ്ടിരിക്കുന്നു. മലയാളികള്‍ വളര്‍ത്തുകയും മലയാളികള്‍ വളരുകയും ചെയ്യുന്ന മഹാനഗരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: