ഐടി നഗരമായി മാറിയ ബംഗളൂരിന്റെ എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നത് പതിനാറാം നൂറ്റാണ്ടോടെയാണ്. 1537-ല്‍ കെംപഗൗഡ ഒന്നാമന് എന്നറിയപ്പെടുന്ന ഹിരിയെ കെംപഗൗഡ എന്ന നാട്ടുരാജാവാണ് നഗരം സ്ഥാപിച്ചത്. വിജയനഗരസാമ്രാജ്യത്തിന്റെ സാമന്തനായിരുന്നു അദ്ദേഹം.
2.24 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മണ്‍കോട്ട സ്ഥാപിച്ചു. ശത്രുകളെ അകറ്റി നിര്‍ത്താന്‍ കോട്ടയെ ചുറ്റി കിടങ്ങു സ്ഥാപിച്ചു. ഇതാണ് ഇന്നു നാം കാണുന്ന നഗരഹൃദയം. കുറ്റമറ്റ നഗരമാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. കോട്ടയ്ക്കകത്ത് അദ്ദേഹം നിരവധി പാതകള്‍ സൃഷ്ടിച്ചു. പ്രധാന കവാടത്തിലേക്കു വന്നു ചേരുന്ന രണ്ടു പ്രധാന പാതകളും പണികഴിപ്പിച്ചു.
പ്രജകളുടെ അധിവാസമേഖലകളും വാണിജ്യ കേന്ദ്രങ്ങളും ജലസേചന സംവിധാനങ്ങളും പ്രത്യേക ശ്രദ്ധയോടെ തയാറാക്കിയിരിക്കുന്നു. കോട്ടയുടെ നിര്‍മാണകാലത്ത് ഒരു വശത്തെ മതില് സ്ഥിരമായി തകര്‍ന്നു പോകുമായിരുന്നു. പ്രശ്നപരിഹാരത്തിന് ഒരു ഗര്‍ഭിണിയെ ബലിയര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശ ഉയര്‍ന്നു. എന്നാല്‍ കെംപഗൗഡ രാജാവിന് ഈ അന്ധവിശ്വാസത്തെ അംഗീകരിക്കാനാകുമായിരുന്നില്ല.
രാജാവിന്റെ ധര്‍മസങ്കടം മനസിലാക്കിയ പുത്രഭാര്യ ലക്ഷ്മി ദേവി സ്വയം ബലിയര്‍പ്പിക്കാന്‍ തയാറായി. അര്‍ധരാത്രി ആരോരുമറിയാതെ എത്തി ആത്മാഹൂതി നടത്തുകയായിരുന്നു അവര്‍. രാജകുമാരിയുടെ ഓര്‍മയ്ക്കായി കെംപ ഗൗഡ രാജാവ് പണി കഴിപ്പിച്ച ലക്ഷ്മമ്മ ക്ഷേത്രം കൊറമംഗലയില്‍ ഇന്നും തലയെടുപ്പോടെ നില്ക്കുന്നു.
കോട്ടയുടെ നാലോ ഏഴോ ഗോപുരങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അന്നത്തെ നഗരത്തിന്റെ അതിരുകളായിരുന്നു പ്രൗഢമായ ഈ ഗോപുരങ്ങള്‍ പുന:സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവ നഗരഹൃദയത്തിലായി. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാല്‍ബാഗിലെ ബന്ദി മഹാകാളി ക്ഷേത്രത്തിനു പിന്നില്‍ നിന്നു നോക്കിയാല്‍ കെംപഗൗഡ ഗോപുരോദ്യാനം കാണാം. ഉല്‍സൂര്‍ തടാകത്തിനു സമീപം മെഖ്രി സര്‍ക്കിളിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
കെംപഗൗഡ കോട്ടയുടെ വികസനം മൈസൂരിലെ വഡയാര്‍ രാജാക്കന്മാരുടെ കാലഘട്ടത്തിലാണ്(1673-1704) വികസിപ്പിച്ചത്. എഡി 1761-ല്‍ ഹൈദരലി കോട്ടയെ ബലപ്പെടുത്തി വികസിപ്പിച്ചു. കോട്ട മതില് കെട്ടിയിരുന്ന മണ്ണിനു പകരം കരിങ്കലുപയോഗിച്ചാണു ബലപ്പെടുത്തിയത്. 1791-ല്‍ ബ്രീട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കോണ്‍വാലീസ് പ്രഭുവിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ കോട്ട ആക്രമിച്ചു.
ആറാഴ്ച നീണ്ടു നിന്ന രക്തരൂക്ഷിത യുദ്ധത്തിനു ശേഷം കോട്ട കീഴ്പ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞു. 2000 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 1799-ഓടെ ബ്രിട്ടീഷുകാര്‍ കോട്ട പൊളിച്ചു നീക്കാനുള്ള ശ്രമം തുടങ്ങി.
പാത വികസനത്തിനും ആശുപത്രി നിര്‍മാണത്തിനും സ്കൂളുകളും ബസ് സ്റ്റാന്‍ഡിനും പണികഴിപ്പിക്കാനും വേണ്ടിയായിരുന്നു ഇത്. ഇന്ന് ബാംഗ്ലൂര്‍ കോട്ടയുടെ ഡെല്‍ഹി കവാടവും കൊത്തളങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ള പ്രദേശങ്ങള്‍ പുരാവസ്തുഗവേഷണ കേന്ദ്രത്തിനു കീഴിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: